
തിരുവനന്തപുരം: പ്രണബ് കുമാർ മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്ര തന്ത്രജ്ഞനായിരുന്നു പ്രണബ് മുഖർജിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി, സൗഹാർദത്തിന്‍റെ പ്രതീകമായി രാഷ്ട്രപതി ഭവനെ അഞ്ചുവര്‍ഷം മുന്നോട്ട് കൊണ്ടുപോകാൻ പ്രണബിന് സാധിച്ചെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രണബിന്‍റെ വേര്‍പാട് ദേശീയ നഷ്ടമെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം. രാഷ്ട്രം നേരിട്ട എല്ലാ പ്രതിസന്ധികളും വിലപ്പെട്ട ഉപദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നെന്നും എ കെ ആന്‍റണി ഓര്‍മ്മിച്ചു. അഞ്ചര പതിറ്റാണ്ടിലേറെ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ഉമ്മന്‍ ചാണ്ടി അനുസ്‍മരിച്ചു. കോൺഗ്രസിനും കോൺഗ്രസ് സർക്കാരുകൾക്കും രക്ഷാകവചം തീർത്ത നേതാവാണ് പ്രണബെന്നും ഏതു വകുപ്പും കൈകാര്യം ചെയ്യാൻ സമർത്ഥനായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രണബ് മുഖര്‍ജിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ട്ടമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അദ്ദേഹവുമായുള്ള തന്‍റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും ചെന്നിത്തല ഓര്‍മ്മിച്ചു. വിദ്യാർത്ഥി രംഗത്ത് പ്രവർത്തിച്ചിരുന്ന തന്നെ പോലുള്ളവർക്ക് പ്രണബ് മുഖര്‍ജി താങ്ങും തണലുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam