മുസ്ലിം ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം വിഷയത്തിൽ സർക്കാരിന് നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം: വഖഫ് ബോർഡിലെ (Waqf Board) നിയമന വിഷയത്തിൽ പള്ളികളിൽ ചർച്ചയാക്കാനുള്ള മുസ്ലീം ലീഗ് (Muslim leage) നീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോൾ എന്തോ അവസരം കിട്ടിയെന്ന രീതിയിൽ മുസ്ലീംലീഗ് ഇറങ്ങി തിരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ഖഖഫ് ബോർഡിൽ മുസ്ലീം മതവിശ്വാസികളെ മാത്രമേ നിയമിക്കൂ എന്ന് വ്യവസ്ഥയുണ്ട്. ഇതിനിടയിലാണ് വെളളിയാഴ്ച പള്ളികളിൽ പ്രചരണം നടത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പ്രഖ്യാപിച്ചത്. എന്നാൽ ഇ.കെ.സുന്നി വിഭാഗം അടക്കമുള്ള സമുദായത്തിലെ പ്രബല വിഭാഗം ആ നീക്കത്തെ തള്ളി പറഞ്ഞു. ആരാധനാലയങ്ങൾ രാഷ്ട്രീയ പ്രചരണത്തിൻ്റെ വേദിയാക്കി മാറ്റിയാൽ എന്തായാരിക്കും അതിൻ്റെ പ്രത്യാഘാതം എന്ന് ആലോചിക്കണം. മുസ്ലീം ലീഗിൻ്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയാണ്. മതനിരപേക്ഷതക്ക് പോറലേൽപിക്കുന്ന ഒരു നീക്കവും ഉണ്ടാകാൻ പാടില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ മുസ്ലിം ലീഗ് മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും തങ്ങളുടെ പരാതി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗ് അധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.
കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രതിഷേധമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും ഇക്കാര്യത്തിൽ കൂട്ടായ ആലോചനകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സമസ്ത അധ്യക്ഷൻ വ്യക്തമാക്കി.
പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ നാളെ പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് സാദിഖലി തങ്ങൾ തന്നെ പിന്നാലെ വ്യക്തമാക്കി. മുസ്ലിം ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം വിഷയത്തിൽ സർക്കാരിന് നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഇവിടെ ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കവും ഇതോടെ പൊളിഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എൽഡിഎഫ് നീക്കം.