പാലായില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നാണ് പി ജെ ജോസഫ് പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗവുമായി സമവായ ചർച്ച നടക്കുന്നില്ല
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ നിര്‍ത്താനാണ് സാധ്യതയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. നിലവിൽ ഒരു സ്ഥാനാർത്ഥിയിലേക്കും ചർച്ച എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നാണ് പി ജെ ജോസഫ് പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗവുമായി സമവായ ചർച്ച നടക്കുന്നില്ല. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കായി അന്വേഷണം തുടരുകയാണ്. കട്ടപ്പന സബ് കോടതി വിധി നീട്ടിയതോടെ ജോസ് കെ മാണിയുടെ ചെയർമാൻ തെരഞ്ഞടുപ്പിന്മേലുള്ള സ്റ്റേ തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം,പരസ്പരം പോരടിച്ച് വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കരുതെന്ന് കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചെന്നാണ് വിവരം.