
കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ ഉയർത്തിയ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടരി പി കെ ഫിറോസ് രംഗത്ത്. വിഷയത്തിൽ ഇ ഡി കേസെടുത്തെന്ന ആരോപണത്തിനടക്കമാണ് ഫിറോസിന്‍റെ മറുപടി. ഇ ഡി കേസെടുത്തെന്ന്ന്ന് രണ്ട് കൊല്ലമായി നിങ്ങള് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടെന്ന് പറഞ്ഞ ഫിറോസ്, ഞാനിന്ന് വരെ ഒരു ഇ ഡിയുടെ മുമ്പിലും ഹാജരായിട്ടില്ലെന്നും വിവരിച്ചു. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയിൽ മുണ്ടിട്ട് പോവുകയില്ലെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫിറോസിന്‍റെ കുറിപ്പ്
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പ് സമയത്തും എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ച കേസായിരുന്നു കത്വ കേസ്. ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തിൽ കെട്ടിച്ചമച്ചതാണെന്നും കള്ളമാണെന്നും കണ്ടെത്തിയ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു. കെ ടി ജലീലും വി അബ്ദുറഹ്മാനും സി പി എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയർത്തി നിന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കി.
ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോർട്ട് കോടതി തളളിയെന്നാണ്. തള്ളിയാൽ അങ്ങിനെയൊരു ഉത്തരവിന്റെ പകർപ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ? പോലീസിനെ സ്വാധീനിച്ച് നേടിയ റിപ്പോർട്ടാണെന്നാണ് ഇക്ക പറയുന്നത്. ലോകായുക്തയും ഹൈക്കോടതിയും സുപ്രീം കോടതിയും മന്ത്രി സ്ഥാനം എടുത്ത് തോട്ടിലെറിഞ്ഞപ്പോഴും ഇക്ക പറഞ്ഞത് സ്വാധീനമാണെന്നാണ്. പിണറായിപ്പോലീസിനെയും കോടതികളെയും സ്വാധീനിക്കാൻ ഞാനത്ര വലിയ സംഭവമാണോ ഇക്കാ!?
ഞങ്ങൾക്കെതിരെയുള്ള കേസിൽ പോലീസ് അന്വേഷണം നടത്തി ആരോപണം കളവാണെന്ന റിപ്പോർട്ട് കോടതിയിൽ സമ്മർപ്പിച്ചെന്ന് മനസ്സിലാക്കിയപ്പോൾ നിങ്ങളൊരു പ്രൈവറ്റ് കംപ്ലയിന്റ് വീണ്ടും കൊടുത്തു. കോടതിയിൽ ആർക്കും പ്രൈവറ്റ് കംപ്ലയിന്റ് കൊടുക്കാം. അത് ഇങ്ങളും കൊടുത്തിട്ടുണ്ട്. അല്ലാതെ ഒരു പോലീസ് റിപ്പോർട്ടും ഒരു കോടതിയും തള്ളിയിട്ടില്ല.
പിന്നെ ഇ.ഡി കേസ്.
എനിക്കെതിരെ ഇ.ഡി കേസെടുത്തൂന്ന് രണ്ട് കൊല്ലമായി ഇങ്ങള് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട്. ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയിൽ മുണ്ടിട്ട് പോവുകയും ഇല്ല.
അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്‌ടമുള്ള ആൾക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam