
മലപ്പുറം മണ്ഡലത്തിവെ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകൾ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ കെ ശൈലജ കൈവശം വച്ചിരുന്ന 60963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ വഴിമാറിയത്. 131166 വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയത്. എൽ ഡി എഫ് സ്ഥാനാർഥി 46092 വോട്ടുകളിലേക്ക് ഒതുങ്ങി. എൻ ഡി എ സ്ഥാനാർഥി അശ്വതി ഗുപ്തകുമാർ 9043 വോട്ടുകൾ മാത്രമാണ് നേടിയത്. 67.35 ശതമാനം വോട്ടുകളും കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ് പതിഞ്ഞത്. ഇതും ഒരു സർവകാല റെക്കോഡായി ചരിത്രത്തിൽ തിളങ്ങി നിൽക്കും. മലപ്പുറം ജില്ലയിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചപ്പോൾ, തന്റെ മുൻപത്തെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ഈ വിജയം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് യു ഡി എഫിന്റെ വൻ മുന്നേറ്റത്തിന് കരുത്തുപകരുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഈ തിളക്കമാർന്ന വിജയം. ജില്ലയിലാകെയുള്ള 16 സീറ്റുകളിലും യു ഡി എഫ് സ്ഥാനാർഥികളാണ് വിജയക്കൊടി പാറിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam