
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് (plus one) 79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതിൽ സയൻസിന് 20 ഉം കോമേഴ്സിന് പത്തും ഹ്യുമാനിറ്റീസിന് 49 ഉം അധിക ബാച്ച് ഉണ്ട്. നേരത്തെ 71 താൽക്കാലിക ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. സ്കൂളുകളുടെ പട്ടിക ഉടൻ ഇറക്കും.
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ട് എന്നാണ് സൂചന. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും.
അതേസമയം, പ്ലസ് വൺ / വോക്കഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നേരത്തെ ഇമ്പ്രൂവ്മെന്റ് വേണ്ട എന്നായിരുന്നു സർക്കാർ നിലപാട്.കോവിഡ് പശ്ചാത്തലത്തിൽ നിരവധി കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എന്ന പരാതി ഉയർന്നിരുന്നു.ഇമ്പ്രൂവ്മെന്റ് പരീക്ഷ വിവരങ്ങൾ ഉടൻ ഹയർ സെക്കന്ററി വകുപ്പ് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam