
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ (Nationwide strike) രണ്ടാം ദിവസം തിരുവനന്തപുരം ലുലുമാളിന് (Lulu mall Trivandrum) മുന്നിൽ പ്രതിഷേധിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിലേക്കെത്തിയത്. മാൾ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അടച്ചിട്ട മുൻ ഗേറ്റിന് മുന്നിൽ സമരാനുകൂലികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ജോലിക്കെത്തിയ ജീവനക്കാർക്കും അകത്ത് കയറാനായില്ല. ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാർ തിരികെപോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് സംഘം അകത്തു കയറാനാവാതെ നിന്ന ജീവനക്കാരോട് തിരിച്ചുപോകാൻ നിർദ്ദേശിച്ചു. എന്നാൽ ജോലിക്ക് വരണമെന്നാണ് തങ്ങൾക്ക് ലഭിച്ച നിർദ്ദേശമെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇതോടെ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ജീവനക്കാരെ തടഞ്ഞു, തിരുവനന്തപുരം ലുലു മാളിന് മുന്നിൽ കുത്തിയിരുന്ന് സമരാനുകൂലികൾ
അതിനിടെ ഹര്‍ത്താല്‍ അല്ല പണിമുടക്കാണെന്നും തുറക്കുന്ന കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു.
'കോടതി ഔദാര്യമല്ല, സമരം തൊഴിലാളിയുടെ അവകാശം; കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടി': എം വി ജയരാജൻ