
എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെതിരെ നടപടിയുമായി സര്‍ക്കാര്‍. പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്. 2024ൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളിൽ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്. അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ നാളെ തീരുമാനമെടുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള അടിയന്തര നടപടിയെടുത്തത്.
സ്റ്റേഷനകത്തെ നടുക്കുന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇന്ന് വീണ്ടും പുറത്തുവന്നത്. എറണാകുളം നോര്‍ത്ത് എസ് എച്ച് ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ ഗര്‍ഭിണിയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ജൂണില്‍ നടന്ന സംഭത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. 2024 ജൂണ്‍ 20ന് രാത്രി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ കൊച്ചിയില്‍ ലോഡ്ജ് നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോളെ വനിതാ പൊലീസുകാര്‍ വട്ടത്തില്‍ പിടിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്.
ഇതിനിടെ അങ്ങോട്ട് വന്ന അന്നത്തെ എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ആദ്യം ഷൈമോളെ നെഞ്ചത്ത് പിടിച്ച് തള്ളി. തൊട്ടടുത്ത നിമിഷം മുഖത്തടിച്ചു. ഈ സമയം ഷൈമോളുടെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. നാല് മാസം ഗര്‍ഭിണിയുമായിരുന്നു ആ സമയം ഷൈമോള്‍. ലോഡ്ജിടുത്ത് നിന്ന് തലേദിവസം ചില പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അത് ഫോണില്‍ ചിത്രീകരിച്ച ഷൈമോളുടെ ഭര്‍ത്താവ്‍ ബെഞ്ചോയെ പിറ്റേദിവസം അകാരണമായി പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഗര്‍ഭിണിയായ ഷൈമോള്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ
ഷൈമോള്‍ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലേക്ക് പോയി. എന്ത് കാരണത്താലാണ് കസ്റ്റഡിയെന്ന് കരഞ്ഞുകൊണ്ടു ചോദിച്ചു. പിന്നാലെയായിരുന്നു വനിതാ പൊലീസുകാര്‍ക്ക് മുന്നില്‍വച്ച് പ്രതാപന്‍റെ കൈയ്യേറ്റം ചെയ്യലുണ്ടായത്. എന്നാൽ, ഷൈമോള്‍ കുഞ്ഞുങ്ങളുമായി വന്ന് സ്റ്റേഷനുമുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാന്‍ നോക്കി എന്നുമെല്ലാമായിരുന്നു അന്ന് പൊലീസിന്‍റെ ന്യായീകരണം. എല്ലാം സിസിടിവിയിലുണ്ടെന്ന് അന്നേ പറഞ്ഞ ഷൈമോള്‍ സത്യം തെളിയിക്കാന്‍ ഹൈക്കോടതി വരെ നിയമപോരാട്ടം നടത്തി. ഒടുവില്‍ ജസ്റ്റിസ് വിജി അരുണിന്‍റെ ബെഞ്ച് സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. പ്രതാപചന്ദ്രന്‍ നിലവില്‍ അരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ്. സ്ത്രീക്കെതിരെയുള്ള അതിക്രമവും ക്രൂരമായ മര്‍ദ്ദനവും പുറത്തുവന്നിട്ടും പ്രതാപചന്ദ്രൻ സംഭവത്തെ ന്യായീകരിച്ചു. അന്ന് പൊലീസ് നൽകിയ വിശദീകരണം തന്നെ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു പ്രതാപചന്ദ്രൻ. വഴിയിലിരുന്നതിന് എസ്എച്ച്ഒ പ്രതാപചന്ദ്രൻ മര്‍ദിച്ചെന്ന പരാതിയുമായി 2023ൽ സ്വിഗി ജീവനക്കാരനും രംഗത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam