കസ്റ്റഡിയിലെ മൂന്നാംമുറ; നാണംകെട്ട് കേരളം; ബീഹാറിനെയും കടത്തിവെട്ടിയെന്ന് മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട്

By Web TeamFirst Published Feb 28, 2020, 4:41 PM IST
Highlights

കസ്റ്റഡിയിലിരിക്കുന്ന പ്രതികളിൽ മൂന്നാംമുറ പ്രയോ​ഗിക്കുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന നിർദ്ദേശങ്ങൾ നിലവിലുണ്ട്. എന്നിട്ടും കേരളത്തിലെ കസ്റ്റഡിമരണങ്ങളുടെ നിരക്ക് 2017-2019 വർഷങ്ങളിൽ വൻവർദ്ധനവാണ് കാണിക്കുന്നത്.

കൊച്ചി: കസ്റ്റഡിയിലെടുക്കുന്ന പ്രതികളോടുള്ള ക്രൂരതയുടെ കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് കേരളത്തിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ബീഹാർ, ഛത്തീസ്​ഗണ്ഡ്, ഝാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളേക്കാളും ഇക്കാര്യത്തില്‍ കേരളം വളരെ മോശമാണെന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (എൻ‌എച്ച്‌ആർ‌സി) ആഭ്യന്തര മന്ത്രാലയത്തിന്റെയും (എം‌എച്ച്‌എ) കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട്.

കസ്റ്റഡിയിലിരിക്കുന്ന പ്രതികളിൽ മൂന്നാംമുറ പ്രയോ​ഗിക്കുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന നിർദ്ദേശങ്ങൾ നിലവിലുണ്ട്. എന്നിട്ടും കേരളത്തിലെ കസ്റ്റഡിമരണങ്ങളുടെ നിരക്ക് 2017-2019 വർഷങ്ങളിൽ വൻവർദ്ധനവാണ് കാണിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (എൻ‌എച്ച്‌ആർ‌സി) ആഭ്യന്തര മന്ത്രാലയത്തിന്റെയും (എം‌എച്ച്‌എ) കണക്കുകൾ പ്രകാരം 2018-19 ൽ എട്ട് പൊലീസ് കസ്റ്റഡി മരണങ്ങൾ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2017-18 ൽ മൂന്ന്, 2016-17 ൽ അഞ്ച് എന്നിങ്ങനെയാണ് കണക്കുകൾ. 

ആന്ധ്രാപ്രദേശ് (അഞ്ച് കേസുകൾ), കർണാടക (ഏഴ്), അസം (അഞ്ച്), ബീഹാർ (അഞ്ച്), പഞ്ചാബ് (അഞ്ച്), പശ്ചിമ ബംഗാൾ (അഞ്ച്), ഛത്തീസ്​ഗണ്ഡ് (മൂന്ന്), ഝാർഖണ്ഡ് (മൂന്ന്) എന്നീ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ  2018-19 ൽ കേരളത്തിലെ പൊലീസ് കസ്റ്റഡി മരണങ്ങളിൽ വൻവർദ്ധനവാണ് സംഭവിച്ചിട്ടുള്ളത്. ഗുജറാത്ത് (13), മധ്യപ്രദേശ് (12), ഉത്തർപ്രദേശ് (12), മഹാരാഷ്ട്ര (11), തമിഴ്‌നാട് (11) എന്നിവയാണ് കേരളത്തിലേക്കാൾ കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

പൊലീസിന്റെ ഇത്തരം ക്രൂരത തടയുന്നതിനുള്ള ഒരേയൊരു മാർഗ്ഗം പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുകയും അത്തരം ഉദ്യോ​ഗസ്ഥർക്കെതിരെ പെട്ടെന്നുള്ള പിരിച്ചുവിടൽ പോലെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുകയുമാണ്. 2019 മാർച്ചിനുശേഷം കേരളത്തിൽ രണ്ട് പോലീസ് കസ്റ്റഡി മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019 ജൂണിൽ ഇടുക്കിയിലെ രാജ്കുമാർ എന്ന യുവാവാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ വച്ച് മരിച്ചത്  2019 ഒക്ടോബറിൽ  മലപ്പുറം സ്വദേശിയായ രഞ്ജിത്ത് കുമാർ എക്സൈസ് കസ്റ്റഡിയിൽ വച്ച് മരിച്ചിരുന്നു. 

പൊലീസ് ക്രൂരതയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ ഒരു സ്വതന്ത്ര ഏജൻസി അനിവാര്യമാണെന്ന് കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കസ്റ്റഡി മരണത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് അന്വേഷിക്കുന്നതിൽ പോലീസ് വിഭാഗത്തിൽ നിന്നുള്ളവർ തന്നെ ഉണ്ടാകുന്നതിൽ അർത്ഥമില്ല. യഥാർത്ഥ പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ പ്രധാന പോരായ്മ ഇതാണ്. എല്ലാ പോലീസ് കസ്റ്റഡി മരണ കേസുകളും ഉടൻ തന്നെ സെൻട്രൽ ബ്യൂറോ ഇൻവെസ്റ്റിഗേഷൻ (സിബിഐ) പോലുള്ള ഒരു മൂന്നാം കക്ഷി ഏജൻസിക്ക് കൈമാറണം, ”അദ്ദേഹം പറഞ്ഞു. ദിവസങ്ങളോളം കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി അറിയാമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻചെയർമാൻ ജസ്റ്റിസ് ജെ ബി കോശി വെളിപ്പെടുത്തി. 

click me!