
തൃശൂർ : ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജെയ്ക്ക് സി തോമസിനെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരം ചാലക്കുടി പൊലീസാണ് കേസെടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനകീയ പ്രതിരോധ ജാഥയിലെ പ്രകോപനപ്രസംഗത്തിന്മേലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം: ജയ്‌ക് സി തോമസിനെതിരെ കേസെടുക്കാൻ ഉത്തരവ്
ചാലക്കുടി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എം.എസ്. ഷൈനിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ മാര്‍ച്ച് ആറിനായിരുന്നു ചാലക്കുടിയില്‍ വെച്ച് ജെയ്ക് സി. തോമസ് വിവാദ പ്രസംഗം നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ ഓഫീസില്‍ എസ്എഫ്ഐ നടത്തിയ അക്രമത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. ഏഷ്യാനെറ്റ് ന്യൂസിനെയും ജീവനക്കാരെയും ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്ന പ്രസംഗത്തിനെതിരെ ചാലക്കുടി പൊലീസിനും തൃശൂര്‍ റൂറല്‍ എസ്പിയ്ക്കും ചീഫ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് പരാതി നല്‍കി. സമൂഹ മാധ്യങ്ങള്‍ വഴിയും പ്രസംഗം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും കേസെടുക്കാനാവില്ലെന്നായിരുന്നു ചാലക്കുടി പൊലീസിന്‍റെ നിലപാട്. തുടര്‍ന്നാണ് അഭിഭാഷകനായ ബിജു. എസ്. ചിറയത്ത് വഴി കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ചാലക്കുടി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എം.എസ്. ഷൈനിയാണ് കേസെടുക്കാന്‍ ചാലക്കുടി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കോടതിയുത്തരവ് വന്നതോടെയാണ് കേസെടുത്തത്.