
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബേബി ആണ് മരിച്ചത്.
രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലയിൽ ബേബി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയപ്പോൾ ആണ് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ബേബിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനോടകം മരണം സ്ഥിരീകരിച്ചു. ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച ജില്ലാ പൊലീസ് മേധാവി സ്വാതന്ത്ര്യദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊലീസ് കുടുംബസംഗമം റദ്ദാക്കിയതായി അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു
ഇടുക്കി: ഇടുക്കിയിൽ ജില്ലാതല സ്വാതന്ത്ര്യ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് പോലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാൻറി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിൻ്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ ഈ നായയെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ പൊടുന്നനെ നായ യുവതിയുടെ കൈക്ക് കടിക്കുകയായിരുന്നു. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതക ഉയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.
സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നതന്ന് - സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്നും രാജ്യത്തിൻ്റെ നിലനിൽപ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിൻ്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്ത്. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ കെടുത്തുന്നതാണ്.മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ദേശീയപാതക ഉയർത്തി. പതാകയിൽ കയർ കുടുങ്ങിയ കാരണം ഉയർത്തിയ പതാക ഇവിടെ തിരിച്ചറക്കേണ്ടി വന്നു. മന്ത്രി സല്യൂട്ട് ചെയുന്നതിനിടെയാണ് പതാക തിരിച്ചിറക്കി വീണ്ടും ഉയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിൻ്റെ സമാധാനം തല്ലികെടുത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam