
പത്തനംതിട്ട: ഇരട്ട നരബലി കേസിൽ മൂന്ന് പ്രതികളേയും വീണ്ടും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെടുത്തു. ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ പ്രതികളിലൊരാളായ ഭഗവൽ സിംഗ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും കണ്ടെത്തി. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവത് സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്. രാവിലെ പത്തരയ്ക്കാണ് ഷാഫിയേയും ഭഗവത് സിങ്ങിനേയും ലൈലയേയും സംഭവം നടന്ന വീട്ടിലെത്തിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പരിശോധന നടന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
അതേസമയം ഇരട്ട നരബലിക്കിരയായ പത്മയുടെ കുടുംബം വീണ്ടും സർക്കാരിനെതിരെ രംഗത്തെത്തി. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ല. ഒരു ഫോൺകോൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ദിവസവും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് സെൽവരാജ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. 20 ദിവസത്തോളമായി മൃതദേഹത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നും, ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു കത്ത്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ കുടുംബത്തിന്‍റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam