
കണ്ണൂര്‍: ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ (SFI Worker) കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരിൽ പൊലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ (K Sudhakaran) വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 11. 30 ന് ഡിസിസി ഓഫീസില്‍ കണ്‍വെന്‍ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പൊലീസ് സംഘം സ്ഥിതി ചെയ്യുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ മലപ്പുറത്ത് സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെറിയതോതിൽ സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. പിന്നാലെ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ കൂടി. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും മാറ്റുകയായിരുന്നു.
അതേസമയം ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച ധീരജിന്‍റെ മൃതദേഹവുമായി വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു. പത്തരയോടെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കി ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറക്കിയത്. തുടർന്ന് ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam