Nooranad Police Atrocity : നൂറനാട് സഹോദരങ്ങൾക്കെതിരായ കള്ളക്കേസ്: പൊലീസിനെ ന്യായീകരിച്ച് അന്വേഷണ റിപ്പോർട്ട്

By Web TeamFirst Published Jan 4, 2022, 11:36 AM IST
Highlights

സിവിൽ തർക്കത്തിന്‍റെ പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളെ എസ്ഐയെ കള്ളക്കകേസിൽ കുടുക്കി ജയിലിലടച്ചുവെന്നാണ് സഹോദരങ്ങളുടെ പരാതി.

ആലപ്പുഴ : നൂറനാട്  സഹോദരങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ നൂറനാട് എസ് ഐയെയും സംഘത്തെയും ന്യായീകരിച്ച് അന്വേഷണ റിപ്പോർട്ട്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണം നടത്തിയ നർക്കോട്ടിക് ഡിവൈഎസ്പി ആലപ്പുഴ എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർപറഞ്ഞില്ലെന്നും പരാതിക്കാരുടെ കയ്യിലുള്ള മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഹൈക്കോടതിയിൽ നൽകും. 

സിവിൽ തർക്കത്തിന്‍റെ പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളെ എസ്ഐയെ കള്ളക്കകേസിൽ കുടുക്കി ജയിലിലടച്ചുവെന്നാണ് സഹോദരങ്ങളുടെ പരാതി. കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരാണ് നൂറനാട് എസ്ഐ വിആർ അരുൺ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചത്. കള്ളകേസിൽ കുടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തുന്നതിന്‍റെയും പൊലീസ് മർദ്ദനത്തിന്‍റെയും ദൃശ്യങ്ങളും ശബ്ദരേഖയും പരാതിക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

നൂറനാട് സ്റ്റേഷനിൽ അന്ന് സംഭവിച്ചത്- കേസ് വിവരങ്ങളിങ്ങനെ

 

പൊലീസ് സ്റ്റേഷനിൽ അന്ന് സംഭവിച്ചത്...

സിവിൽ തർക്കത്തിന്‍റെ പേരിലാണ് കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരെ നൂറനാട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.  സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക്  എസ്ഐയുടെ വക മർദ്ദനവും അസഭ്യവർഷവുമായിരുന്നു നേരിടേണ്ടി വന്നത്. ചുനക്കര സ്വദേശി അബ്ദുൾ റഹ്മാൻ നൽകിയ സിവിൽ കേസിലെ വിവരങ്ങൾ തേടുന്നതിന് സ്റ്റേഷനിൽ വിളിപ്പിച്ച ശേഷമായിരുന്നു മർദ്ദനം. 

യുകെ ഡക്കർ എന്നപേരിൽ ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇവരുടെ സ്ഥാപനത്തിൽ നിന്ന് അബ്ദുൾ റഹ്മാൻ ഫർണ്ണിച്ചർ വാങ്ങിയിരുന്നു. എന്നാൽ പത്ത് ദിവസത്തിന് ശേഷം ഫർണ്ണിച്ചർ തിരിച്ചെടുത്ത് പണം തിരിച്ച് നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് സഹോദരങ്ങൾ വിസമ്മതിച്ചതോടെയാണ്  നൂറനാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു ലക്ഷത്തി മൂവായിരം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ 45, 000 രൂപ മാത്രമാണ് ഫർണിച്ചറിന് ലഭിച്ചതെന്നും അത്രമാത്രമേ നൽകാൻ കഴിയുകയുള്ളൂവെന്നും ഷാൻമോൻ എസ്ഐ അരുണിനോട് പറഞ്ഞു. ഇതേ ചൊല്ലി സ്റ്റേഷനിൽ നടന്ന തർക്കത്തിനിടെയാണ് എസ്ഐ ഇവരെ മർദ്ദിച്ചത്. 

ഷാൻ മോനെ മർദ്ദിക്കുന്ന ദൃശ്യം സഹോദരൻ സജിൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ഘട്ടത്തിൽ എസ്ഐ ഫോൺ പിടിച്ചെടുത്ത് പോക്കറ്റിലിട്ടു. എന്നാൽ ഫോൺ ഓഫ് ആയിരുന്നില്ല. സ്റ്റേഷനിൽ ഈ സമയത്തുണ്ടായിരുന്നു മറ്റൊരു പൊതു പ്രവർത്തകനും ഇത് ചിത്രീകരിച്ചിരുന്നു. ഇക്കാര്യം പരാതിക്കാരനൊപ്പമെത്തിയ സ്ത്രീ എസ്ഐയുടെ ശ്രദ്ധയിൽപെടുത്തി. ഈ സംഭാഷണമെല്ലാം എസ്ഐയുടെ പോക്കറ്റിലുള്ള ഫോൺ റക്കോർ‍ഡ് ചെയ്തിരുന്നു.  

സംഗതി കൈവിട്ടുപോകുമെന്നുറപ്പായതോടെയാണ് പൊലീസ് നിരപരാധികളായ സഹോദരങ്ങളെ കുടുക്കനുള്ള ഗൂഡാലോചന നടത്തിയത്. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, എസ്ഐയെ കയ്യൈറ്റം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ജയിലിലാക്കിയില്ലെങ്കിൽ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥരും ഉപദേശിച്ചു. അങ്ങനെ കള്ളക്കേസിൽപെട്ട്  രണ്ട് ദിവസം സഹോദരങ്ങൾക്ക് ജയിലിൽ കിടക്കണ്ടിവന്നു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് പോലീസ് നടത്തിയ ഗൂഡാലോചനയുടെ ശബ്ദരേഖ ലഭിച്ചത്.

 

click me!