Ansi Kabeer | മോഡലുകളുടെ മരണം: റോയ് വയലാട്ടിനെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കുന്നു

By Asianet MalayalamFirst Published Nov 17, 2021, 1:12 PM IST
Highlights

രാവിലെ 10 മണിയോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റോയിയും നാല് ഹോട്ടൽ ജീവനക്കാരും ചോദ്യം ചെയ്യല്ലിന് ഹാജരായിരുന്നു. ഇന്നലെയും റോയിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 

കൊച്ചി: മുൻ മിസ് കേരളയടക്കം (Miss Kerala ansi kabeer) മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ 18 (hotel 18)  ഉടമ റോയ് വയലാട്ടിനെ (roy vayalat) പൊലീസ് ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കുന്നു. അപകടദിവസം രാത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം വീണ്ടെടുക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് റോയ് വലയാട്ടിനേയും കൊണ്ട് പൊലീസ് ഹോട്ടലിൽ എത്തിയത്. എക്സൈസ് സംഘവും ഹോട്ടലിലേക്ക് എത്തിയിട്ടുണ്ട്. 

രാവിലെ 10 മണിയോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റോയിയും നാല് ഹോട്ടൽ ജീവനക്കാരും ചോദ്യം ചെയ്യല്ലിന് ഹാജരായിരുന്നു. ഇന്നലെയും റോയിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പോലീസ് ആവശ്യപ്പെട്ട പ്രകാരമുള്ള സിസിടിവി ഹാ‍ർഡ് ഡിസ്കുകൾ റോയി ഹാജരാക്കിയിരുന്നില്ല, പകരം കൊണ്ടുവന്ന ഹാർഡ് ഡിക്സിന് കേസുമായി ബന്ധമുമില്ല. ഈ സാഹചര്യത്തിൽ ഒളിപ്പിച്ച ഹാർഡ് ഡിസ്ക് ഹാജരാക്കാൻ റോയിക്ക് പൊലീസ് നിർദ്ദേശം നൽകി. ഇല്ലെങ്കിൽ തെളിവ് നശിപ്പിച്ചതിന് കേസെടുക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്. 

ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ റോയിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി യാതൊരു വിവരവും ഇയാളിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് അസിസ്റ്റ് കമീഷണർ വൈ.നിസാമുദ്ദീൻ പറഞ്ഞത്. മുൻ മിസ് കേരള അൻസി കബീറും, മോഡൽ അഞ്ജന ഷാജനുമടക്കം  അപകടത്തിൽ കൊല്ലപ്പെട്ടവരെല്ലാം റോയ് വയലാട്ടിൻ്റെ ഹോട്ടൽ 18-ൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. 

റോയിയുടെ നിർദ്ദേശപ്രകാരം അപകടദിവസം രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിൻ്റ അടിസ്ഥാനത്തിലാണ് റോയിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ഇയാൾ ഹാജരാകാതിരിക്കുകയും വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി തന്നെ നേരിട്ട് ഇടപെടുകയും ചെയ്തതോടെ പൊലീസ് ഇന്നലെ നിയമപരമായി ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു.  

അപകടത്തിൽ മരിച്ച അൻസി കബീറിൻ്റെ മാതാപിതാക്കൾ ഇന്ന് കൊച്ചിയിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. അപകട മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യ൦. പൊലീസ് ഉദ്യോഗസ്ഥരുമായി സ൦സാരിച്ച ശേഷമേ പ്രതികരിക്കൂ എന്ന് വ്യക്തമാക്കി. അപകടത്തിൻ്റെ സത്യാവസ്ഥ കൊണ്ടു വരാൻ അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. 

click me!