
തിരുവനന്തപുരം : കേശദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. 60000 രൂപ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാൽ വിശദ പരിശോധനയിൽ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ കൊലപാതക കാരണം എന്താണെന്ന് കൂടുതൽ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോർട്ടം അടക്കം കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്
കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോൾ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പബ്ജിയിൽ തോറ്റപ്പോൾ ആദം അലി മൊബാൽ തല്ലി പൊട്ടിച്ചിരുന്നു.
കൊലപാതക കേസിലെ പ്രതി ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടിൽ ജോലികെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആദം അലി സ്ഥിരമായി ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളല്ലെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഇയാൾ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ മനോരമയുടെ വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ടതായി സമീപത്തുള്ളവർ പറഞ്ഞു. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തുടക്കം മുതലേ മനോരമയുടെ വീടിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീണ്ടിരുന്നു. ആദം അലി അടക്കമുള്ള നാല് പേർ കുറച്ച് ദിവസം മുൻപാണ് ഇവിടെയെത്തിയത്. മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ച വീട്ടിൽ നിന്ന് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയുമായിരുന്നു. ഇതാണ് ഇവർക്കെതിരെ സംശയം നീളാനുണ്ടായ കാരണം. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കൊലപാതകം നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam