
ബെംഗളൂരു: പോപ്പുലർ തട്ടിപ്പ് കേസിൽ കർണാടകത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മഹാദേവപുര പോലീസ് സ്റ്റേഷനിൽ കെആർ പുരയിലെ ബ്രാഞ്ചിൽ പണം നിക്ഷേപിച്ച 141 പേർ ഒരുമിച്ചു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതോടെ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു കർണാടകത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം രണ്ടായി.
അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. പോപ്പുലർ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡിൽ നിരവധി ഏക്കർ കണക്കിന് ഭൂമിയുടെ പ്രമാണങ്ങൾ കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലും ആന്ധ്ര പ്രദേശിലും പ്രതികളുടെ പേരിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടന്നിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നേരിട്ടെത്തി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് റോയി ഡാനിയലിനെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ടെത്തിയ രേഖകൾ പ്രകാരമുള്ള ആന്ധ്ര പ്രദേശിലെ സ്ഥലങ്ങളിലും റോയിയെ എത്തിച്ച് തെളിവെടുക്കും.
കേസിലെ മറ്റ് പ്രതികളായ പ്രഭ തോമസ്, റിനു മറിയം, റേബ മേരി എന്നിവരെ സംസ്ഥാനത്തിനുള്ളിലെ സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. വിദേശ ബാങ്കുകളിലെ അക്കൗണ്ട് രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. എന്നാൽ ഈ അക്കൗണ്ടുകളിൽ നിക്ഷേപം ഉണ്ടോ എന്നറിയാൻ ബാങ്കുകളെ നേരിട്ട് നേരിട്ട് സമീപിക്കേണ്ടി വരും.
ഇതുവരെ കണ്ടെടുത്ത രേഖകൾ സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും പരിശോധിക്കും. പോപ്പുലറിന്റെ വിവിധ ശാഖകളിലെ മാനേജറുമാർ സാന്പത്തിക ക്രമക്കേട് നടത്തിയെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം മുഴുവൻ ബ്രാഞ്ച് മാനേജറുമാരുടെയും മൊഴി രേഖപ്പെടുത്തും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam