Goonda Attack : പോത്തൻകോട് ​ഗുണ്ടാ ആക്രമണം; പ്രതികൾ ഒളിവിലാണ്, ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പൊലീസ്

By Web TeamFirst Published Dec 24, 2021, 11:01 AM IST
Highlights

ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: പോത്തൻകോട് (Pothencode) അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ (Goonda Attack) പ്രതികൾ ഒളിവിലാണെന്നു പൊലീസ്. ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. 

നടുറോട്ടിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞിട്ടാണ് അച്ഛനെയും മകളെയും നാലം​ഗ ഗുണ്ടാസംഘം ബുധനാഴ്ച രാത്രി പോത്തൻകോട് വെച്ച് ആക്രമിച്ചത്.  വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.  ഡോർ വലിച്ചു തുറന്ന് ഷായെ മർദിക്കുകയും, 17കാരിയായ മകളെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയുമാണ് ചെയ്തത്.   വീണ്ടും ആക്രമിക്കപ്പെടുമെന്ന ആശങ്കയ്ക്കിടയിലും നിയമമനടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കുടുംബം.

വാഹനത്തിലുള്ളിലിട്ട്  തങ്ങളെ നാലംഗസംഘം മർദിച്ചതിന് പ്രകോപനമായതെന്താണെന്ന്  ഈ അച്ഛനും മകൾക്കും മനസ്സിലായിട്ടില്ല.   ഭാര്യയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ തിരികെ വിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നേരെയെത്തുന്നതും, ഇതിനിടയിൽ ഹോട്ടലിൽ നിന്നിറങ്ങിയ  നാലംഗസംഘത്തിന്റെ കാർ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.  ഇതിന് ശേഷമാണ് കാർ തടഞ്ഞിട്ട് കുടുംബത്തെ മർദിക്കുന്നത്. ഷായെ മർദ്ദിച്ച സംഘം, ഇത് തടയാൻ ശ്രമിച്ച മകളെ മുടിയിൽ കുത്തിപ്പിടിച്ച്  മുഖത്തും ദേഹത്തും മർദിച്ചു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഗുണ്ടകളുടെ ആക്രണം. മകൾ പുറത്തിറങ്ങി പൊലീസിനെ വിളിച്ചതോടെയാണ് ഗുണ്ടാസംഘം രക്ഷപ്പെട്ടത്.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ സംഘം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച്  കടന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.  നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികൾ എന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.  

Read Also: തിരുവനന്തപുരത്ത് അച്ഛനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം; മുഖത്തടിച്ചു, പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമം

click me!