
തൃശ്ശൂർ: യുവമോർച്ച തൃശ്ശൂർ ജില്ലാ നേതാവിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമർശിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരൻ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.
വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു. 'കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരൻ. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരൻ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നൽകില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും,' - എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്..
പിന്നാലെയാണ് സംഭവത്തിൽ ബിജെപി ജില്ലാ നേതൃത്വം രംഗത്ത് വന്നത്. പ്രസീദ് ദാസിനെതിരെ നടപടിയെടുക്കുമെന്ന് പ്രതികരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അധികം വൈകാതെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ച് വാർത്താ കുറിപ്പിറക്കി. തൊട്ടുപിന്നാലെ താൻ മുൻപ് പങ്കുവെച്ച ട്വീറ്റുകൾ പാർട്ടി അച്ചടക്കം പാലിച്ചുകൊണ്ട് പിൻവലിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam