
തിരുവനന്തപുരം : മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതി സുഭാഷ് താഴേക്ക് വീണു. മരത്തിന് താഴെ ഫയര്‍ഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് പ്രതി വീണത്. ഇയാളെ ജയിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയായ സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജയിൽ മോചനം വേണമെന്നും ജഡ്ജി സ്ഥലത്തെത്തണമെന്നുമാണ് മരത്തിന് മുകളിൽ നിന്നും ഇയാളാവശ്യപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തെ കാണണമെന്നുമുള്ള ആവശ്യവും മരത്തിന് മുകളിൽനിന്നും ഇയാൾ മുന്നോട്ട് വെച്ചിരുന്നു.
രണ്ട് മണിക്കൂറോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനങ്ങൾക്ക് ഒടുവിലാണ് ഇയാളെ താഴെയിറക്കാനായത്. മാനസികാസ്വാസ്ത്യമുള്ളയാളാണ് ഇയാളെന്നാണ് ജയിൽ വാര്‍ഡൻ പറയുന്നത്. കൊവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികൾക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു. എന്നാൽ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. തുറന്ന ജയിലിലേക്കായിരുന്നു സുഭാഷിനെ കൊണ്ട് വന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റി. ജയിലിലെ ഉദ്യോഗസ്ഥരുടെ ഒപ്പം ഓഫീസ് കാര്യങ്ങൾക്ക് വേണ്ടി പുറത്തു കൊണ്ടുവന്നപ്പോഴാണ് ഓടി രക്ഷപ്പെട്ട് മരത്തിന് മുകളിൽ കയറിയത്.
ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല, ജയിൽ ചാടിയത് മക്കളെ കാണാനെന്ന് കൊലക്കേസ് പ്രതി
കോട്ടയം : കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ കൊലക്കേസ് പ്രതി ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ജയില്‍ ചാട്ടത്തിന് പ്രത്യേക കേസും ബിനുമോനെതിരെ ചുമത്തിയിട്ടുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലേക്ക് ബിനുമോനെ മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം.
യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ ബിനുമോന്‍ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. രാത്രിയോടെ ബിനുമോനെ വീടിനു പരിസരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലില്‍ ശാന്തശീലനായി കാണപ്പെട്ടിരുന്ന ബിനുമോന്‍ ജയില്‍ ചാടിയത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരുന്നു. മക്കളെ കാണാനാവാത്തതിന്‍റെ വിഷമത്തിലാണ് ജയില്‍ ചാടിയത് എന്നാണ് ബിനുമോന്‍ പൊലീസിന് നല്‍കിയ മൊഴി. പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് ബിനുവിനുളളത്. ജയില്‍ ചാടുന്നതിന് തലേന്ന് ജയിലിലെ ഫോണില്‍ നിന്ന് മക്കളെ വിളിക്കാന്‍ ബിനുമോന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഇതാണ് ജയില്‍ ചാടാനുണ്ടായ പ്രകോപനമെന്ന് ബിനുമോന്‍ പറഞ്ഞു. ബിനുമോന്‍റെ ഭാര്യ വിദേശത്താണ്. ഷാന്‍ എന്ന യുവാവിനെ കൊന്ന കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍. കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോഴുളളത് സെന്‍ട്രല്‍ ജയിലിലാണ്.
യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam