സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ് നിർത്തി; ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി

By Web TeamFirst Published Aug 1, 2020, 1:24 PM IST
Highlights

ബസ് സർവീസ് നിർത്തിവെക്കുന്ന കാര്യം ബസുടമകള്‍ നന്നായി ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി എകെ.ശശീന്ദ്രൻ. ഇപ്പോള്‍ സർവീസ് നിർത്തിയാല്‍ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും

തിരുവനന്തപുരം: ബസ് സർവീസ് നിർത്തിവെക്കുന്ന കാര്യം ബസുടമകള്‍ നന്നായി ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി എകെ.ശശീന്ദ്രൻ. ഇപ്പോള്‍ സർവീസ് നിർത്തിയാല്‍ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും.സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു. സർവീസ് നിർത്തുന്നതിന് മുമ്പ് ജനങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുടെ സംഘടന തീരുമാനപ്രകാരം  സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും ബസ് സർവ്വീസുകൾ ഭാഗികമായാണ് നടക്കുന്നത്. ഗ്രാമീണ മേഖലകളിലേക്ക് മാത്രമായിരുന്നു ഏതാനും സർവ്വീസുകൾ. കൊവിഡ് പ്രതിസന്ധിയും ഇന്ധനവിലവർധനവും,ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ സർവ്വീസ് നിർത്തലാക്കാൻ തീരുമാനിച്ചത്.

പൂർണ്ണമായി സർവ്വീസ് നിർത്തലാക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സംഘടന വ്യക്തമാക്കിയെങ്കിലും ഇത് നടപ്പായിട്ടില്ല. ഒരു വിഭാഗം ഉടമകൾ വ്യത്യസ്ത നിലപാടുമായി മുന്നോട്ടുപോവുകയാണ്. നഷ്ടമില്ലാതെ തുടർന്നാലും സർവ്വീസ് നടത്താമെന്നാണ് ഇവരുടെ നിലപാട്.

എങ്കിലും സംസ്ഥാനത്ത് ഇന്നുണ്ടായത് നാമമാത്രമായ സർവ്വീസുകൾ മാത്രമാണ്. ഏറ്റവും വലഞ്ഞത് മലബാർ മേഖലയാണ്.1300 സ്വകാര്യ ബസുകളുള്ള  കണ്ണൂർ ജില്ലയിൽ പകുതിയിലധികം സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തുന്നില്ല.  ഇതോടെ കെഎസ്ആർടിസി ഇല്ലാത്ത റൂട്ടുകളിൽ  പൊതുഗതാഗതം നിലച്ചു. കാസർകോഡും തിരുവന്തപുരത്തും കോട്ടയത്തും സ്വകാര്യബസുകൾ പൂർണ്ണമായി നിരത്തിലിറങ്ങിയില്ല. മലപ്പുറം ആലപ്പുഴ ജില്ലകളിൽ ഓടിയത് വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രം .ഇടുക്കി ,പാലക്കാട്,തൃശ്ശൂർ  ജില്ലകളിൽ ഭാഗികമായാണ് സർവീസ്. കൊവിഡ് പ്രതിസന്ധി കഴിയും വരെയെങ്കിലും നികുതി ഇളവ് നൽകണമെന്നാണ് ബസുടമകളുടെ ആവശ്യം.

click me!