
തിരുവനന്തപുരം: സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദൻ്റെ പരാമർശം.
ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവർഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ ഈ ഗവൺമെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. ഭരണം മാത്രമേ 5 കൊല്ലത്തിൽ മാറുന്നുള്ളൂ. എക്സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ പറഞ്ഞു. വിദേശ സർവ്വകലാശാല വേണ്ടെന്ന് തന്നെയാണ് എസ്എഫ്ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിഷയത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ കൂട്ടിച്ചേർത്തു. എൻഐടി പ്രൊഫസറുടെ ഗോഡ്സെ അനുകൂല പരാമർശത്തിൽ കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. അനുശ്രീ. സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുമെന്നും അനുശ്രീ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam