പ്രിയ വർഗീസിന്‍റെ നിയമന വിവാദം കോടതിയിലേക്ക്; ഗവർണറുടെ സ്റ്റേ ഉത്തരവിനെതിരെ കണ്ണൂര്‍ സർവകലാശാല

By Web TeamFirst Published Aug 18, 2022, 3:55 PM IST
Highlights

ഗവർണറുടെ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാൻ കണ്ണൂർ സർവകലാശാല സിന്‍റിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിന്‍റിക്കേറ്റ് യോഗത്തിന്‍റെ തീരുമാനം.

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല കോടതിയിലേക്ക്. ഗവർണറുടെ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാൻ കണ്ണൂർ സർവകലാശാല സിന്‍റിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിന്‍റിക്കേറ്റ് യോഗത്തിന്‍റെ തീരുമാനം.

കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍  റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996 ലെ കണ്ണൂർ സർവകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് ഗവര്‍ണര്‍ ഇന്നലെ മരവിപ്പിച്ചത്. വി സി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 

Also Read: ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം; വി സി നിയമന സമിതിയുടെ ഘടന മാറ്റും

യുജിസി നിഷ്ക്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി. കൂടുതൽ അധ്യാപന പരിചയം ഉള്ളവരെയും കൂടുതൽ റിസർച്ച് സ്കോറുള്ളവരെയും തഴഞ്ഞ് അഭിമുഖത്തിനെത്തിയവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോറുള്ള പ്രിയക്ക് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും ചാൻസലർ പരിഗണിച്ചു. അതേസമയം, സർവകലാശാലക്ക് തുടർ നടപടി സ്വീകരിക്കാമെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഗവർണറെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സർക്കാറിനെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷണനും കുറ്റപ്പെടുത്തി. എന്നാല്‍, സർവകലാശാലകളിലെ ആറ് വർഷത്തെ ബന്ധുനിയമനം അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 

ഗവർണറുടെ നടപടിക്കെതിരെ പ്രിയ വർഗീസും രംഗത്തെത്തി. ഒരു രാഷ്ട്രീയ നാടകത്തിന്‍റെ ഫലപ്രാപ്തിയാണ് നടപ്പിലായത്. എന്‍റെ പേര്  ചുരുക്കപ്പട്ടികയിൽ വന്നത് മുതൽ തുടങ്ങിയതാണ് രാഷ്ട്രീയ നാടകം. വ്യക്തി എന്ന നിലയിൽ നീതി നിഷേധങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. എഫ് ഡി പി കാലയളവ് അധ്യാപന പരിചയം ആണെന്ന് യുജിസി പറയുന്നുണ്ട്. കെ കെ രാഗേഷിന്‍റെ ഭാര്യ ആയതുകൊണ്ടാണ് ഈ വേട്ടയാടലെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. 

Also Read: 'നടപ്പിലായത് രാഷ്ട്രീയ നാടകത്തിന്‍റെ ഫലപ്രാപ്തി'; നിയമന നടപടി ഗവർണർ മരവിപ്പിച്ചതിനെതിരെ പ്രിയ വർഗീസ്

click me!