
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വിസിക്കെതിരെ വീണ്ടും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം. വിവിധ സെഷനുകളിൽ പരിശോധനക്ക് എത്തിയ വിസി സിസ തോമസിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞു. അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പടം വച്ച് സെനറ്റ് ഹാളിൽ നടന്ന സെമിനാറിൽ ഗവര്‍ണര്‍ പങ്കെടുത്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും പിന്നാലെ രജിസ്ട്രാറെ ഗവര്‍ണര്‍ സസ്പെന്റ് ചെയ്തിരുന്നു.
ഇതിലടക്കം വലിയ പ്രതിഷേധമാണ് സര്‍വകലാശാലയിൽ നടക്കുന്നത്. സര്‍വകലാശാലയുടെ അവസാന വാക്ക് സിൻഡിക്കേറ്റ് ആണെന്നും അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം വിസി സിസാ തോമിന് കൈമാറി.