
തിരുവനന്തപുരം: 2019ൽ നിയമസഭയിൽ അന്ധവിശ്വാസനത്തിനും ദുർമന്ത്രവാദത്തിനുമെതിരെ പി.ടി. തോമസ് അവതരിപ്പിച്ച സ്വകാര്യബിൽ വീണ്ടും ചർച്ചയാകുന്നു. പത്തനംതിട്ട ഇലന്തൂരിൽ മന്ത്രവാദത്തിന്റെ പേരിൽ രണ്ട് സ്ത്രീകളെ നരബലി കൊടുത്ത സംഭവത്തിന് പിന്നാലെയാണ് പി.ടി. തോമസിന്റെ ബിൽ ചർച്ചയായത്. അദ്ദേഹത്തിന്റെ ഭാര്യയും എംഎൽഎയുമായ ഉമാ തോമസ് പി.ടി. തോമസ് ബിൽ അവതരിപ്പിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു. ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കല്‍ ബില്ലാണ് 2019 നവംബർ 15ന് പി.ടി തോമസ് സഭയിൽ അവതരിപ്പിച്ചത്. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് കേരളം നിറഞ്ഞെന്ന് പി.ടി. തോമസ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ദുർമന്ത്രവാദവും അന്ധവിശ്വാസവും നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ചര്‍ച്ചയില്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും അഞ്ചു പേർ ബില്ലിനെ അനുകൂലിച്ചു. ഗൗരവമായ ചർച്ചയാണ് അന്ന് അതുസംബന്ധിച്ച് സഭയിൽ നടന്നത്. എന്നാൽ, സ്വകാര്യ ബില്ലായതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.സി. മൊയ്തീന്‍ അന്ന് നിയമസഭയെ അറിയിച്ചു. സ്വകാര്യ ബിൽ സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി പരിഗണിക്കുന്നത് ആലോചിക്കണമെന്ന് മന്ത്രിയോട് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നരബലി ചർച്ചയായതോടെ 2019ൽ നിയമസഭയിൽ പി.ടി തോമസ് സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ ഉമ തോമസ് പോസ്റ്റ് ചെയ്തു. ദുർമന്ത്രവാദത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണെന്നും ഉമ തോമസ് കുറിപ്പിൽ പറഞ്ഞു.
ഇരട്ട നരബലി കേസ്; സമാനതകളില്ലാത്ത ക്രൂരകൃത്യം, സമൂഹികമനസാക്ഷിയെ ഞെട്ടിച്ചെന്നും കോടതി
ദുർമന്ത്രവാദത്തിൻ്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒരു നിയമ നിർമ്മാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുകയാണ്. ഈ വിഷയങ്ങളെ പി ടി വളരെ ഗൗര പൂർവ്വമാണ് നോക്കി കണ്ടിരുന്നത്. അത് കൊണ്ട് തന്നെയാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പി ടി നിയമസഭയിൽ ഒരു സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ തയ്യാറായതും. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി നിയമ നിർമ്മാണം നടത്താൻ തയ്യാറാവണം -ഉമാ തോമസ് കുറിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam