
കൽപ്പറ്റ: പുത്തുമലയിൽ ഉരുൾപൊട്ടൽ ദുരന്തം നടന്ന് നാലുദിവസം കഴിഞ്ഞിട്ടുംഅപകടത്തിൽ പെട്ടവർ എത്ര പേരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. എത്ര പേർ അപകടത്തിൽ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ എ.ആർ അജയ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുൾപൊട്ടലിൽ 40 ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം. എന്നാൽ ജില്ലാ പഞ്ചായത്ത്, റവന്യൂ, അധികൃതരും ഹാരിസൺ മലയാളം കമ്പനിയും നടത്തിയ വിവരശേഖരണത്തിന് ശേഷം ദുരന്തിൽ പെട്ടത് 18 പേരെന്ന് കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രൻ അറിയിച്ചു. പിന്നാലെ അപകടത്തിൽ കാണാതായത് 17 പേരെന്ന് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പിറക്കി. ഈ കണക്കിലും മാറ്റം വന്നേക്കാമെന്ന് ജില്ലാ കളക്ടർ പറയുന്നു.
തൊഴിലാളികളല്ലാത്ത ഇതര സംസ്ഥാനക്കാർ ആരെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കാണാതായവരിൽ ഫായിസ് എന്ന വ്യക്തിയുമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടാത്തതിനാൽ പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ല. തോട്ടത്തിലെ മുൻ ജീവനക്കാരായ അബൂബക്കറും അവറാനും യാത്ര ചെയ്തിരുന്ന കാർ ഉൾപ്പെടെ ഒഴുകിപ്പോയിരുന്നു. ഈ കാറിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും വാഹനം കണ്ടെടുക്കാത്തതിനാൽ ഇക്കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല. അടിഞ്ഞു കൂടിയ മണ്ണ് പൂർണമായി നീക്കം ചെയ്താലേ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വരൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam