ആവേശക്കൊടുമുടിയേറി പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു, ഇനി നിശ്ശബ്ദ പ്രചാരണം; പുതുപ്പള്ളി ജനത 5 ന് ബൂത്തിലെത്തും

Published : Sep 03, 2023, 06:14 PM IST
ആവേശക്കൊടുമുടിയേറി പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു, ഇനി നിശ്ശബ്ദ പ്രചാരണം; പുതുപ്പള്ളി ജനത 5 ന് ബൂത്തിലെത്തും

Synopsis

എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ‍് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേർന്നത്

കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ‍് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേർന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എൽ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലും ബി ജെ പി പ്രവർത്തകരും കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിനൊപ്പം ചേർന്നു.

പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ ആവേശം അലയടിപ്പിച്ചു. കൊട്ടിക്കലാശം നടന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തി. പരസ്യ പ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്‍റെ ആവേശവും പുതുപ്പള്ളിയിൽ കാണാനായി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയിൽ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്. അത് കഴിഞ്ഞ് സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളി ജനത ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധി എഴുതുക.

പുതുപ്പള്ളിയിൽ അവസാന മണിക്കൂറിൽ 'പോത്തും ഓഡിയോയും' ചർച്ച

അതേസമയം കൊട്ടിക്കലാശത്തിന്‍റെ അവസാന മണിക്കൂറുകളിൽ പുതുപ്പള്ളിയിൽ ചർച്ചയായത് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്‍റെ അവസാന ലാപ്പിലും അവസാനമായിരുന്നില്ല. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ  ഭാര്യ മറിയാമ്മയെയും മകൾ അച്ചു ഉമ്മനെയും സൈബർ കൂട്ടങ്ങൾ വെറുതെ വിട്ടില്ല.

പോത്ത് വിവാദം

മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്നും തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയതെന്നും തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ലെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ രാവിലെ പറഞ്ഞത്. സുധാകരന് മറുപടിയുമായി മന്ത്രി വാസവനും എത്തിയതോടെ 'പോത്ത്' പരാമർശം ചർച്ചയാകുന്നുണ്ട്. പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് നടത്തിയതെന്നുമാണ് വാസവൻ തിരിച്ചടിച്ചത്. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ടെന്നും പുതുപ്പള്ളിയിൽ യുഡിഎഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോ

ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതലാണ് സൈബർ ഇടങ്ങളിൽ പ്രചരിച്ചത്. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബർ പോരാളികൾ സംഭാഷണം പ്രചരിപ്പിക്കുന്നത്. വേട്ടയാടൽ ഏശില്ലെന്നും മനസ്സാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്നുമാണ് ചാണ്ടി ഉമ്മന്‍ ഇതിനോട് പ്രതികരിച്ചത്. ഒരു മകൻ എന്ന നിലയിൽ പിതാവിന് എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സി പി എം വ്യാജ ഓഡിയോകൾ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. സംഭാഷണം തിരക്കഥയെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടത്. ആരുടെയും വ്യക്തിപരമായ കാര്യങ്ങളല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തിലെ വികസനവും ജീവിത പ്രശ്നങ്ങളുമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍, ചര്‍ച്ചകള്‍ മറ്റ് വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കണമെന്ന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായി. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം മുതല്‍ താന്‍ സൈബർ ആക്രമണങ്ങള്‍ നേരിടുകയാണ്. കോണ്‍ഗ്രസ് നേതാക്കളാരും ഈ പ്രചരണം തിരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജെയ്ക്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ