
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യുഡിഎഫും കോണ്‍ഗ്രസും. യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ പേരിലാക്കിയത്. 12 നിയമസഭകളിലായി നീണ്ട 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് ഇത്തവണത്തെ ചാണ്ടി ഉമ്മന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു. ചാണ്ടിയുടെ അതിവേഗ പ്രചാരണത്തിന്‍റെ വിജയം മാത്രമല്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കൂടി ജയഭേരിയാണ് പുതുപ്പള്ളിയില്‍ കണ്ടത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് 2023ല്‍ യുഡിഎഫിന്‍റെ എല്ലാ തന്ത്രങ്ങള്‍ക്കും കരുക്കള്‍ നീക്കിയവരിലൊരാള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഭരണവീഴ്‌ചകള്‍ അക്കമിട്ട് നിരത്തിക്കൂടിയായിരുന്നു പ്രചാരണം. പുതുപ്പള്ളി മണ്ഡലത്തില്‍ ക്യാംപ് ചെയ്‌ത് പ്രവര്‍ത്തിച്ച വി ഡി സതീശന്‍ യുഡിഎഫിന്‍റെ ഓരോ പ്രചാരണ തന്ത്രങ്ങളും അപ്പപ്പോള്‍ വിലയിരുത്തി. ഒരവസരത്തില്‍ വിവാദങ്ങളിലേക്ക് നീങ്ങിയ ഇലക്ഷന്‍ പ്രചാരണത്തെ രാഷ്‌ട്രീയ കരുക്കള്‍ കൊണ്ട് പിടിച്ചുനിര്‍ത്താന്‍ പ്രതിപക്ഷ നേതാവിനായി. ഇരുപതിനായിരം വരെ മാത്രമേ ചാണ്ടി ഉമ്മന് ഭൂരിപക്ഷമുണ്ടാകൂ എന്ന പലരുടേയും കണക്കുകൂട്ടലുകള്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തകിടം മറിഞ്ഞു. യുഡിഎഫിന്‍റെ, കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം ഈയടുത്ത് ശക്തമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കൂടിയായി പുതുപ്പള്ളി മാറിയെന്ന് ഫലം ശരിവെക്കുമ്പോള്‍ വി ഡി സതീശനാണ് അണ്‍സങ് ഹീറോ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന് ലഭിച്ചത്. മുന്‍ മുഖ്യമന്ത്രിയും 53 വര്‍ഷം പുതുപ്പള്ളിയുടെ എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണമുണ്ടാക്കിയ സഹതാപതരംഗം മകന്‍ ചാണ്ടി ഉമ്മനെ കൈമറന്ന് സഹായിച്ചു. ഇതോടെ യുഡിഎഫ് 78649 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസിന് 41982 ഉം എന്‍ഡിഎയുടെ ജി ലിജിൻ ലാലിന് 6447 വോട്ടുമേ കിട്ടിയുള്ളൂ. എല്‍ഡിഎഫിന് 2021നേക്കാള്‍ 12648 വോട്ടുകള്‍ കുറഞ്ഞതാണ് ഏറ്റവും എടുത്തുപറയേണ്ട കണക്ക്. അതേസമയം യുഡിഎഫിന് 14726 വോട്ടുകള്‍ കൂടി. പുതുപ്പള്ളി കൈവിട്ടാല്‍ അടുത്ത ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ യുഡിഎഫിന് കനത്ത വെല്ലുവിളിയാകും എന്ന വിലയിരുത്തലും യുഡിഎഫ് ക്യാംപിന്‍റെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നിലെ കാരണമാണ്.
Read more: 'ക്യാപ്റ്റൻ' നിറംമങ്ങി, ഭരണനേട്ടം ഏറ്റില്ല; പുതുപ്പള്ളിയില്‍ ജെയ്‌ക്കിന്‍റെ തോല്‍വി പിണറായിയുടേയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam