
കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ജില്ലാ പൊലീസ് മേധാവിയെയും കളക്ടറെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. വെടിക്കെട്ട് ദുരന്തത്തിന് ജില്ലാ പൊലീസ് മേധാവിയും, ജില്ലാ കളക്ടറും, എഡിഎമ്മും അടക്കമുള്ളവർ ഉത്തരവാദികളാണെന്നാണ് കണ്ടെത്തൽ. വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോർട്ടിൽ ജില്ലാ കളക്ടർ നടപടികൾ വൈകിപ്പിച്ചത് വെടിക്കെട്ട് നടത്താനുള്ള അനൗപചാരിക അനുമതിയായി ക്ഷേത്രം ഭാരവാഹികൾ കണക്കാക്കിയെന്നും പോലീസുമായുള്ള ഏകോപനത്തിൽ ജില്ലാ കളക്ടർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൗരവം മനസ്സിലാക്കി നടപടിയെടുക്കുന്നതിൽ കളക്ടർക്ക് വീഴ്ച പറ്റിയെന്നും യാന്ത്രികമായാണ് ജില്ലാ കളക്ടർ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതെന്നും കമ്മീഷൻ പറയുന്നു. ലൈസൻസ് ഇല്ലാതെ വെടിക്കെട്ട് നടത്താൻ എഡിഎം നിശബ്ദാനുമതി നൽകിയെന്ന ഗുരുത ആരോപണവുമുണ്ട്. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാൻ പോലീസിനും കഴിഞ്ഞില്ല
75 പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും അമ്പതിലേറെപേരും സ്ഥലത്ത് ഉണ്ടായില്ലെന്നും പൊലീസുകാർ മുങ്ങിയിരിക്കുകയായിരുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ കമ്മീഷണർക്കും വീഴ്ച പറ്റി. വെടിക്കെട്ട് നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലിനായി 2007 ലെ ഡിജിപി പുറപ്പെടുവിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ കാറ്റിൽ പറത്തിയെന്നാണ് കണ്ടെത്തൽ.
15 കിലോയിൽ താഴെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അനാർക്കലി പ്രദർശനത്തിന് ലൈസൻസ് നൽകാനാണ് ശുപാർശ എങ്കിലും വലിയ അളവിൽ സ്ഫോടക വസ്കതുക്കൾ ഉപയോഗിച്ചു. ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ എഡിഎം ആദ്യം നിരസിച്ചിരുന്നുവെങ്കിലും സ്ഥലം എം പി പീതാംബര കുറുപ്പിന്‍റെ ഇടപെടലാണ് അനുമതി നൽകുന്നതിന് കാരണമായതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
2016 ഏപ്രില്‍ പത്തിനാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്നത്. 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിൽ മുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam