
മലപ്പുറം: ശബരിമല ആഗോള അയ്യപ്പ സംഗമ ഒരു നാടകമാണെന്ന് പി വി അൻവർ. സർക്കാർ അയ്യപ്പ സംഗമം വർഗ്ഗീയതയെ ഉപയോഗപ്പെടുത്താനുള്ള വേദിയാക്കി മാറ്റുകയാണ് ചെയ്തത്. ബഹുസ്വര സമൂഹം ബഹുമാനത്തോടെ കാണുന്ന ഇടത്തേക്ക്, വർഗീയതക്ക് തെറ്റിപ്പട്ടം കെട്ടിയ വെള്ളാപ്പള്ളിയെ സ്വന്തം വണ്ടിയിൽ കൊണ്ടുവന്നു. മോദിയെക്കാള്‍ വര്‍ഗീയത തുപ്പുന്ന യോഗിയെ കൊണ്ടുവരാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്? പൊലീസ് വിഷയങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അൻവർ ആരോപിച്ചു.
വര്‍ഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിണറായി വിജയൻ തന്നെയാണ് വർഗീയമായി വിഷയത്തെ വഴി തിരിക്കാൻ മുൻകൈ എടുക്കുന്നത്. ന്യൂന പക്ഷങ്ങളെ സർക്കാർ പൂർണമായി മാറ്റി നിർത്തുന്നു. ദൗത്യത്തിന്റെ അമ്പാസഡർ ആണ് വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ല. അത് ഇന്നലത്തെ സംഗമം തെളിയിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവർക്കും അറിയാം. അയ്യപ്പ സംഗമം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സദസില്‍ ഉണ്ടായിരുന്നത് അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്നും അൻവർ പരിഹസിച്ചു.