
തിരുവനന്തപുരം: എംആര്‍ അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മെഴിപ്പകര്‍പ്പ് പുറത്തു വന്നതില്‍ പ്രതികരിച്ച് പിവി അന്‍വര്‍. അജിത് കുമാറുമായി ചര്‍ച്ച നടത്തി എന്ന് അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കാം എന്നാണ് അന്‍വറിന്‍റെ പ്രതികരണം. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച എന്നാണ് അന്‍വര്‍ പറയുന്നത്. തനിക്ക് എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഉൾപ്പെടുന്ന ഗൂഢാലോചന ഉണ്ടെന്നും അന്‍വറുമായി അനുനയന ചര്‍ച്ച നടത്തി എന്നും അജിത്ത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിപ്പകര്‍പ്പില്‍ പറയുന്നുണ്ട്.
എം ആര്‍ അജിത് കുമാര്‍ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് മൊഴിപ്പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അൻവറുമായി അനുനയ ചർച്ച നടത്തിയെന്നും ചർച്ച സുഹൃത്തിന്റ വീട്ടിൽ വെച്ചെന്നുമാണ് മൊഴി. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. തനിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസുദ്യോഗസ്ഥരടങ്ങിയ ഗൂഢാലോചനയെന്നും തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്നും അജിത് കുമാര്‍ മൊഴിയിൽ ആരോപിക്കുന്നുണ്ട്. അന്വേഷണം വേണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചത് പിവി അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണ്. ഫ്ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയില്‍ ആണെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കോടതി അതിരൂക്ഷവിമര്‍ശനത്തോടെ തള്ളിയത്.