
തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന് ലിവർ സിറോസിസ് ഉണ്ടായിരുന്നതായി എംഎൽഎ പിവി ശ്രീനിജൻ. മരണത്തിൽ താൻ അനുശോചിക്കുന്നു. സംഘർഷമുണ്ടായതായി ദീപു ഡോക്ടർമാരോട് പറഞ്ഞിട്ടില്ല. കസ്റ്റഡിയിൽ ഉള്ളവർ കുറ്റക്കാരെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ രാഷ്ട്രീയ ലക്ഷ്യം വെച്ച് സിപിഎം പ്രവർത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കിൽ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വസ്തുതകൾ പുറത്ത് വരട്ടെയെന്ന് പറഞ്ഞ അദ്ദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൂടി ലഭ്യമാകട്ടെയെന്ന് പറഞ്ഞു. സ്ഥലത്ത് സംഘർഷമുണ്ടായോ എന്ന കാര്യത്തിൽ സംശയമുണ്ട്. സംഘർഷം നടന്നെന്ന് ആരോപിക്കുന്ന ദിവസം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്. മരിച്ചയാൾക്ക് ലിവർ സിറോസിസ് ഉണ്ടെന്നാണ് താൻ അറിഞ്ഞത്. അതെന്തുമായിക്കൊള്ളട്ടെ താൻ ദീപുവിന്റെ മരണത്തിൽ അനുശോചിക്കുന്നു. സംഘർഷം ഉണ്ടായതായി ചികിത്സിച്ച ഡോക്ടർമാർക്ക് ദീപു മൊഴി നൽകിയിട്ടില്ല. അന്വേഷണം നടക്കട്ടെ. കസ്റ്റഡിയിൽ ഉള്ളവർ പ്രതികളെങ്കിൽ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് തന്റെ നിലപാട്. അതല്ല, സിപിഎം പ്രവർത്തകരെ ബോധപൂർവം പ്രതികളാക്കാൻ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണെങ്കിൽ ശക്തമായി പ്രതിരോധിക്കും. സംഭവത്തിൽ ആസൂത്രിതമായി വാർത്ത സൃഷ്ടിച്ചെന്ന് സംശയിക്കുന്നതായും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.
ദീപുവിന്റെ മൃതദ്ദേഹം മോർച്ചറിയിലെക്ക് മാറ്റിയ ശേഷം പെരുമ്പാവൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. ഇതിന് ശേഷമേ പോസ്റ്റ്മോർട്ടം കാര്യങ്ങൾ തീരുമാനിക്കൂ. പൊലിസ് സർജന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ട്വന്റി ട്വന്റി പ്രവർത്തകരുടെ ആവശ്യം.
സിപിഎം തല്ലിക്കൊന്നതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് സിപിഎം പ്രവർത്തകരുടെ മർദ്ദനമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് മരിച്ച ദീപുവിന് മർദ്ദനമേറ്റത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ മർദ്ദനമാണ് പട്ടികജാതി കോളനിയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ എംഎൽഎക്കെതിരെ ജനാധിപത്യ സമരം നടത്താൻ പാടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോളേജുകളിലും സംഘർഷം നടക്കുന്നു. ഇത് ധാർഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വിഡി സതീശൻ പറഞ്ഞു.
ദീപുവിന്റെ മരണം
കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനാൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനാൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെതിരെ വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വന്‍റി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.15 ഓടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്.
അന്നേ ദിവസം രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വന്‍റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.
ട്വന്‍റി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam