
തിരുവനന്തപുരം: വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ ബോധപൂര്‍വം വെട്ടി നിരത്തിയെന്ന് പരാതി. സംഭവത്തിൽ നിയമസഭ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. മറ്റന്നാള്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ചോദ്യങ്ങള്‍ വെട്ടിനിരത്തിയെന്ന പരാതി ഉയരുന്നത്.
പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി നിയമസഭ സെക്രട്ടേറിയറ്റ് മാറ്റിയെന്നാണ് പ്രധാന പരാതി.മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട, എ.ഡി.ജി.പി - ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയങ്ങളില്‍ നല്‍കിയ 49 നോട്ടീസുകളാണ് നക്ഷത്ര ചിഹ്നം ഇടാത്ത അപ്രധാന ചോദ്യങ്ങളായി മാറ്റിയത്.
ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നത്. പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. നക്ഷത്ര ചിന്ഹമിടാത്ത ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയേണ്ട വരില്ല. അത്തരം രേഖാമൂലം മറുപടി നല്‍കിയാൽ മതിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam