ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ

Published : Dec 09, 2025, 10:32 AM ISTUpdated : Dec 09, 2025, 10:36 AM IST
V Sivankutty R Sreelekha

Synopsis

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവെച്ചത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. നടിയെ ആക്രമിച്ച കേസിൽ കോൺഗ്രസ് നിലപാടിനെയും ശിവൻകുട്ടി വിമർശിച്ചു.

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണ യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എൽഡിഎഫിന്‍റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പാങ്കുവച്ചത്. പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. നേരത്തെ പ്രചാരണ ബോർഡുകളിൽ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയർന്നിരുന്നു.

സർക്കാർ അതിജീവിതയ്ക്ക് ഒപ്പമെന്ന് ശിവൻകുട്ടി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്‍റെ നിലപാടായിരിക്കുമെന്ന് ശിവൻകുട്ടി വിമർശിച്ചു. അത് ശരിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി കിട്ടി എന്നാണ് യുഡിഎഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞത്. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം.

“ഉന്നത പൊലീസ് നേതൃത്വത്തിന്‍റെ ​ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. . അത്തരം കാര്യങ്ങളിൽ ഞാനല്ല അഭിപ്രായം പറയേണ്ടത്. സർക്കാർ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റും”- എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം