
തിരുവനന്തപുരം: മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതിനാൽ അനുസരിച്ചെന്നും ആർ ശ്രീലേഖ. നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആർ ശ്രീലേഖ പറഞ്ഞു. ഗണേഷ് കുമാറിനെതിരായ എഫ് ബി പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും ശ്രീലേഖ ചോദിച്ചു. കുടുംബ പ്രശ്നം മാത്രമല്ല, ധാർമികതയുടെ പ്രശ്നം കൂടിയുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
നാൽപ്പത്തിയേഴ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് ബിജെപിയുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കാഞ്ഞിരപ്പളളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരിക്കും. വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ തുടങ്ങിയവരും പട്ടികയിലുണ്ട്. തിരുവനന്തപുരം സെൻട്രൽ, ആറന്മുള, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടു. ട്വന്‍റി ട്വന്‍റിയും ബിഡിജെഎസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഒരു കേന്ദ്രമന്ത്രിയും രണ്ട് മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടുന്നതാണ് ബിജെപിയുടെ ആദ്യ പട്ടിക. ജോർജ് കുര്യൻ കാഞ്ഞിരപ്പളളിയിൽ സ്ഥാനാര്‍ത്ഥിയാകും. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും പി. കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സ്ഥാനാർത്ഥികൾ.ഏഴ് വനിതകൾ പട്ടികയിലുണ്ട്. പാലക്കാട് ശോഭ സുരേന്ദ്രൻ, തൃശ്ശൂരിൽ പത്മജ വേണുഗോപാൽ, വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, കൊട്ടാരക്കരയിൽ ആർ. രശ്മി എന്നിവർ മത്സരരംഗത്ത്.
പി. സി. ജോർജ് പൂഞ്ഞാറിലും ഷോൺ ജോർജ് പാലായിലും ബിജെപി സ്ഥാനാർത്ഥികൾ. സിപിഎം വിട്ടെത്തിയ എസ്. രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കും. സന്ദീപ് വാചസ്പതി, അനൂപ് ആന്‍റണി, യുവരാജ് ഗോകുൽ, പ്രഫുൽ കൃഷ്ണ എട്ട് സംവരണ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എംടി രമേഷ്, കുമ്മനം രാജേശഖൻ എന്നിവരുടെ പേരില്ല. ആറന്മുള, കൊടുങ്ങല്ലൂർ, തിരുവനന്തപുരം സെൻട്രൽ സീറ്റുകൾ ഒഴിച്ചിട്ടു. കോൺഗ്രസ് പട്ടിക വന്നാൽ അസംതൃപ്തരെ പ്രതീക്ഷിക്കുന്നതും ഘടകകക്ഷികളുമായി ധാരണ വൈകുന്നതുമാണ് കാരണങ്ങൾ.
ട്വന്‍റി 20 മൂന്ന് സീറ്റിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ അഖിൽ മാരാർ മത്സരിക്കും.പന്ത്രണ്ട് പേരുടെ ആദ്യഘട്ട പട്ടികയാണ് ബിഡിജെഎസ് പ്രഖ്യാപിച്ചത്. തുഷാർ വെളളാപ്പളളിയുടെ പേരില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam