
തിരുവനന്തപുരം: മൂന്നാഴ്ചത്തെ ആലോചനയുടെ പുറത്താണ് ബിജെപിയിൽ ചേർന്നതെന്ന് മുൻ ഡിപിജി ആർ ശ്രീലേഖ. നരേന്ദ്രമോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ അംഗത്വം നൽകിയത്.
താൻ മുപ്പത്തി മൂന്നര വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ പ്രവർത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കാണുന്നു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിൻ്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ സേവിക്കാൻ ഇതാണ് നല്ലതെന്ന് തോന്നി. ആദർശങ്ങളോട് വിശ്വാസമുള്ളത് കൊണ്ട് കൂടെ നിൽക്കുന്നു. തൽക്കാലം അംഗം മാത്രമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ല. ബിജെപിക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ സന്ദേശമാണെന്നും ആർ ശ്രീലേഖ പറഞ്ഞു. അതേസമയം, എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശ്രീലേഖ പ്രതികരിച്ചില്ല. സംസാരിക്കാൻ താൽപ്പര്യമില്ലാത്ത വിഷയമാണത്. ഇന്ന് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ദിലീപ് വിഷയത്തിൽ താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടയിലാണ് ശ്രീലേഖ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാന കമ്മിറ്റിയിലോ കേന്ദ്രകമ്മിറ്റിയിലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ അംഗത്വമെടുക്കുകയാണെന്നും ആയിരുന്നു ബിജെപി അംഗത്വത്തെക്കുറിച്ചുള്ള ശ്രീലേഖയുടെ ആദ്യപ്രതികരണം.
മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്നും അംഗത്വം സ്വീകരിച്ചു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam