സ്വര്‍ണ്ണക്കടത്ത്; റബിന്‍സ് ഹമീദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

By Web TeamFirst Published Oct 27, 2020, 5:00 PM IST
Highlights

ദുബൈയിൽ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ ഇന്നലെ പിടികൂടിയത്. റബിൻസിനെ കേരളത്തിലെത്തിക്കാൻ എൻഐഎ ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്ത  റബിന്‍സ് ഹമീദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. 2013 ലും 2014 ലും ഇയാള്‍ സ്വർണ്ണക്കടത്ത് നടത്തി. ജൂലൈയിൽ അറസ്റ്റിലായ റബിന്‍സ് ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നെന്നും എന്‍ഐഐ കോടതിയില്‍ വ്യക്തമാക്കി. 

ദുബൈയിൽ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ ഇന്നലെ പിടികൂടിയത്. റബിൻസിനെ കേരളത്തിലെത്തിക്കാൻ എൻഐഎ ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു. കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തിന്‍റെ പ്രധാന ആസൂത്രകരിൽ ഒരാളാണ് മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദ്. ദുബായ് കേന്ദ്രമാക്കി നയതന്ത്ര ചാനലിലൂടെ സ്വർണ്ണം അയച്ചത് റബിൻസും, ഫൈസൽ ഫരീദും ചേർന്നാണെന്ന്  എൻഐഎ യുടെ കണ്ടെത്തൽ. 

നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ പത്താം പ്രതിയായ റബിൻസിനെ കേരളത്തിലെത്തിക്കാൻ ഇന്ത്യ ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നു. കൊച്ചിയിലെ എൻഐഎ കോടതി പ്രതിയ്ക്കായി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് യുഎഇ റബിൻസിനെ നാട് കടത്തിയത്. ഈ വിവരം ഇന്‍റർ പോൾ എൻഐഎയും കൈമാറിയിരുന്നു. 

ഇന്നലെ വൈകിട്ട് 4.30 ഓടെ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കൂട്ട് പ്രതിയായ ഫൈസൽ ഫരീദിനെ കേരള്തതിലെത്തിക്കാനുള്ള ശ്രമവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസ്, ജലാൽ എന്നിവരുമായി ചേർന്നായിരുന്നു ദുബായ് കേന്ദ്രീകരിച്ച് റബിൻസ് കള്ളക്കടത്തും ഹവാല ഇടപാടുകളും ആസൂത്രണം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു

click me!