
കല്‍പ്പറ്റ: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം മണ്ഡലം സന്ദർശിക്കും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.
സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് 3 മണിക്ക്കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന ഈ റോഡ്‌ഷോയിലേക്ക് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.
റോഡ്‌ഷോയ്ക്ക് ശേഷം കൽപ്പറ്റ എം പി ഓഫീസിന് മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരികപ്രവർത്തകർ പങ്കാളികളാവുമെന്ന് നേതാക്കൾ വ്യക്തമാക്കി. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോൻസ് ജോസഫ് എം എൽ എ, എൻ കെ പ്രേമചന്ദ്രൻ എം പി, സി പി ജോൺ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എൽ എ അറിയിച്ചു.
Read More : കാൽനടയായി ഹജ്ജിന്, പ്രതിബന്ധങ്ങളേറെ; ഒടുവിൽ ശിഹാബ് ചോറ്റൂർ സൗദി മണ്ണിൽ, ഇനി ലക്ഷ്യം പുണ്യ മദീന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam