
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ ഉണ്ട്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിർത്തു. കൂടാതെ, ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു. ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്. ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ച വസ്തുതകളും അർദ്ധ സത്യങ്ങളുമാണെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നു, പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണ്. അധികാരവും സ്വാധീനവുമുള്ള എംഎൽഎക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിലവിൽ അറസ്റ്റിലായ കേസിൽ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ല. ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. പരാതിക്കാരിക്ക് നേരെ ഇപ്പോഴും രാഹുൽ അനുയായികളുടെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. എഫ്ഐആർ ചോർത്തി പരാതിക്കാരിയുടെ സ്വകാര്യത ഹനിക്കാൻ ആസൂത്രിത ശ്രമമാണ് നടന്നത്. മുൻകൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam