
ദില്ലി: കെപിസിസി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാണ്. തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ല. ഇപ്പോഴത്തെ നേതൃത്വത്തിന് പ്രശ്നങ്ങളില്ല. യുവാക്കൾ അതൃപ്തരല്ല, എല്ലാ മേഖലകളിലും പരിഗണിക്കപ്പെടുന്നുണ്ട്.നേതൃ ചർച്ചകളിൽ ഭാഗമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇരട്ട പദവിയില്‍ പ്രശ്നമില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരും. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് വഴി തെളിയുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ളനീക്കത്തിന് പാര്‍ട്ടിയില്‍ ആലോചന തുടങ്ങി. പുതിയപേരുകള്‍ക്ക് പിന്നില്‍ രണ്ട് കാരണങ്ങള്‍. യുവത്വവും സാമുദായിക പരിഗണനയും. സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോണ്‍ പുതിയ അധ്യക്ഷസ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ മുന്നിലാണ്.
കെ സുധാകരന്‍ അധ്യക്ഷനാകുമ്പോഴും റോജിയുടെ പേര് കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു. കാലത്തിനൊത്ത് മാറുമ്പോള്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ പേരിനും മുഖ്യപരിഗണന തന്നെ. പാര്‍ട്ടിയെ പുതുക്കാന്‍ മാത്യുവിനാകുമെന്നാണ് വാദം. യൂത്ത് കോണ്‍ഗ്രസിനെ നയിച്ച ഡീന്‍ കുര്യാക്കോസും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പേരാണ്. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണി, ചാലക്കുടി എംപി ബെന്നി ബെഹ്‍നാന്‍ എന്നിവരും സാമുദായിക പരിഗണന വച്ച് ചര്‍ച്ചകളിലുണ്ട്. ഈ അഞ്ചുപേരുകളും പരിഗണിക്കുന്നത് സഭകളുമായി ബിജെപി നേതൃത്വം ഉള്‍പ്പടെ കൂടുതല്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ തടയിടാന്‍ തന്നെയാണ്.
നായര്‍ സമുദായത്തില്‍നിന്നുള്ള നേതാക്കളുടെ എണ്ണം കൂടുതലായതിനാല്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ അടൂര്‍പ്രകാശിന്‍റെ പേരും പരിഗണിച്ചേക്കും. ദളിത് പ്രാതിനിധ്യം മുഖ്യപരിഗണനയായി ഉയര്‍ന്നുവന്നാല്‍ കൊടിക്കുന്നില്‍ സുരേഷിന് നറുക്ക് വീഴും. അപ്പോഴുംയുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാര്‍ട്ടിയിലെ പ്രാഥമിക ചര്‍ച്ചകളില്‍ പ്രാമുഖ്യം. പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ള നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താവും അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam