
മലപ്പുറം: കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിനകത്തും പുറത്തും പ്രവർത്തിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വോട്ടർമാർക്ക് നന്ദി പറയാനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. വയനാട്ടിന്‍റെ മാത്രമല്ല കേരളത്തിന്‍റെ ആകെ പ്രതിനിധിയാണ് താന്‍. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കാളികാവില്‍ വച്ച് പറഞ്ഞു.
മലപ്പുറത്ത് രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവിൽ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങൾ രാഹുലിന്‍റെ റോഡ് ഷോയ്ക്ക് എത്തി. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയിൽ രാഷ്ട്രീയ വിഷയങ്ങൾ ഒന്നും പരാമർശിക്കാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം.
കോൺസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ രാഹുൽ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ നിലമ്പുരിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം കൽപറ്റയിലേക്ക് പോകും. നാളെ വയനാട്ടിൽ വിവിധയിടങ്ങളിൽ സ്വീകരണ പരിപാടികളുണ്ട്. മറ്റന്നാൾ ഉച്ചയ്ക്കാണ് രാഹുൽ ദില്ലിയിലേക്ക് തിരികെ പോവുക.
അതേസമയം റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി ചായക്കടയിൽ എത്തിയത് കൗതുക കാഴ്ചയായി. വണ്ടൂരിലെ ചോക്കാടുള്ള ചായക്കടയിലാണ് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, വി വി പ്രകാശ് തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കടയിൽ 10 മിനിട്ടിലേറെ സമയം ചെലവഴിച്ചാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam