
തിരുവനന്തപുരം: കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ പാതയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഗതാഗതം മുടങ്ങി കിടക്കുന്നു. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഫറോക്ക് മേല്‍പ്പാലത്തിന്‍റെ ഡെയ്ഞ്ചര്‍ സോണിന് മുകളില്‍ വെള്ളമെത്തുകയും ഷൊര്‍ണ്ണൂരിനടുത്ത് കാരക്കാട് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതതാണ് ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറാവാന്‍ കാരണം.
ഫറോക്ക് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തുന്നുണ്ട്. പാലം ഗതാഗതയോഗ്യമാണെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ കോഴിക്കോട് നിന്നും തെക്കോട്ടുള്ള റെയില്‍വേ ഗതാഗതം പുനസ്ഥാപിക്കാനാവും.
നിലവില്‍ മംഗാലപുരം ഭാഗത്തേക്കുള്ള തീവണ്ടികള്‍ ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്നും കോഴിക്കോട് വരെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. ഷൊര്‍ണ്ണൂര്‍-പാലക്കാട് തീവണ്ടിപാത ഇന്നലെ തുറന്നതോടെ തമിഴ്‍നാട് വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങിയിട്ടുണ്ട്. ഫറോക്ക് പാലം കൂടി തുറന്നു കൊടുത്താല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam