
ഇടുക്കി: പെട്ടിമുടിയിൽ ഉരുൾപൊട്ടൽ അപകടമുണ്ടായി 11 ദിവസം കഴിഞ്ഞിട്ടും രക്ഷപ്പെട്ടവരുടെ പുനരധിവാസം നടപ്പായില്ല. പകുതിപേരും ഇപ്പോഴും ബന്ധുവീടുകളിൽ കഴിയുകയാണ്. അപകടത്തെ അതിജീവിച്ച കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പെട്ടിമുടിയിലെയും തൊട്ടപ്പുറത്തെ രാജമലയിലെയും നാൽപതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കണ്ണൻദേവൻ കമ്പനിക്കാണ് ഇതിന്‍റെ ചുമതല. ഇതിൽ ഇരുപതോളം കുടുംബങ്ങളെ നയമക്കാട് എസ്റ്റേറ്റിലെ ഒഴിഞ്ഞ കിടന്ന ലയങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരിൽ ഭൂരിപക്ഷവും ഇപ്പോഴും കഴിയുന്നത് ബന്ധുക്കളുടെ ലയങ്ങളിൽ. നാലും അഞ്ചും പേർ കഴിയുന്ന ഒറ്റമുറി ലയങ്ങളിലക്ക് കൂടുതൽ പേർ എത്തിയതോടെ നിന്ന് തിരിയാനാകാത്ത സ്ഥിതി.
മൂന്നാറിലെ സർവശിക്ഷ അഭിയാന്‍റെ കണക്കനുസരിച്ച് 26 കുട്ടികളാണ് ഉരുൾപൊട്ടൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പക്ഷ ഇവരുടെ പുസ്തകങ്ങളും പഠനോപകരങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലിൽ നഷ്ടമായി. ഓൺലൈൻ പഠനം പ്രതിസന്ധിയിലായി.
ഇവർക്ക് കൗൺസിംലിഗ് നൽകണമെന്ന് ആവശ്യപ്പെട്ട് എസ്എസ്കെ ജില്ല ലീഗൽ സർവീസ് സൊസൈറ്റിയ്ക്ക് കത്തയച്ചു. ഒപ്പം തുടർപഠനത്തിനുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജില്ലഭരണകൂടത്തോടും ആവശ്യപ്പെട്ടു.
അതേസമയം പെട്ടിമുടിയിലെ തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. 180 പേരുടെ സംഘമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങുന്നത്. ദൗത്യസംഘത്തിനൊപ്പം നാട്ടുകാരും, മരിച്ചവരുടെ ബന്ധുക്കളും തെരച്ചിലിൽ പങ്കാളികളാകും.
പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കന്നിയാറിലാണ് തെരച്ചിൽ. 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അവസാനയാളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam