കൊടുത്താൽ കൊല്ലത്തല്ല, പണി ബാംഗ്ലൂരിലും കിട്ടും: കോടിയേരിക്ക് മറുപടിയുമായി ചെന്നിത്തല

By Web TeamFirst Published Oct 2, 2020, 7:32 PM IST
Highlights

ഐഎംഇഐ നമ്പർ പരിശോധിച്ച് വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: താൻ പ്രോട്ടോക്കോൾ ലം​​ഘിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷ വിമ‍ർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുവാൻ പോകുന്നതിൻ്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്ന് ചെന്നിത്തല പറഞ്ഞു. 

കോൺസുലേറ്റിൻ്റെ ചടങ്ങിൽ താൻ പങ്കെടുത്താൽ അതെങ്ങനെയാണ് പ്രോട്ടോക്കോൾ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജ​ഗോപാലും സിപിഎം നേതാവ് എം.വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്.  താൻ എന്തായാലും കാരാട്ട് റസാഖിൻ്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറിൽ കേറിയവരൊക്കെെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. 

ഐഎംഇഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാൻ മാധ്യമങ്ങൾക്ക് നൽകും. യുഎഇ ദേശീയദിനത്തിൻ്റെ ഭാ​ഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. തുട‍ർന്ന് കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും താൻ നടത്തി. 

ഇതല്ലാതെ താൻ ഒരു ഉപഹാരവും താൻ ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോ​ഗിച്ചിട്ടുമില്ല. നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങേണ്ട ​ഗതികേടൊന്നും എനിക്കില്ല. 

ഇതുകൊണ്ടൊന്നും എന്നെ തളർത്താം എന്നു കരുതേണ്ട സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പർ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെടുന്ന ഒരു പാർട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിൻ്റേയും കസേരയിൽ ഇരിക്കുന്നതിന് നല്ല നമസ്കാരം - ആഞ്ഞടിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു. 

എം.എം.ഹസൻ യുഡിഎഫ് കണ്വീനർ - 

യുഡിഎഫ് കൺവീനറായി മുതി‍ർന്ന കോൺ​ഗ്രസ് എം.എം.ഹസനെ നിയമിച്ചു. യുഡിഎഫ് അധ്യക്ഷൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൺവീനറായി ഹസനെ നിയമിച്ച കാര്യം അറിയിച്ചത്. 

കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയുടെ അനുമതിയോടെയാണ് ഹസനെ നിയമിച്ചതെന്ന് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ രണ്ടു വ‍ർഷമായി യുഡിഎഫ് കൺവീനർ സ്ഥാനം വഹിച്ച ബെന്നി ബെഹന്നാനെ അനുമോദിക്കുന്നതായും മികച്ച രീതിയിൽ ബെന്നി ബെഹന്നാൻ ഈ പദവി കൈകാര്യം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. 

click me!