'മനസ്സിൽ ചിന്തിക്കാത്ത അർത്ഥം'; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദവുമായി ചെന്നിത്തല

By Web TeamFirst Published Sep 9, 2020, 2:42 PM IST
Highlights

കുളത്തൂപ്പുഴയിലെ ആരോഗ്യപ്രവർത്തകന്‍റെ കോൺഗ്രസ് അനുകൂല സംഘടനാ ബന്ധത്തെ കുറിച്ചുളള ചോദ്യത്തിന് ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീ‍ഡിപ്പിക്കാൻ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായതെന്ന് ചെന്നിത്തല വ്യക്തമാക്കി. കുളത്തൂപ്പുഴയിലെ ആരോഗ്യപ്രവർത്തകന്‍റെ കോൺഗ്രസ് അനുകൂല സംഘടനാ ബന്ധത്തെ കുറിച്ചുളള ചോദ്യത്തിന് ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീ‍ഡിപ്പിക്കാൻ പറ്റുകയുള്ളു എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പ്രസ്‍താവന വലിയ പ്രതിഷേധത്തിന് വഴി തുറന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ക്ഷമാപണം. അത്തരം ഒരു പരാമർശം ഒരിക്കലും എന്‍റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ  ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം കേരളത്തെ അപമാനത്തിലാഴ്ത്തിയ  ആറന്മുള,  തിരുവനന്തപുരം പീഡനങ്ങളുടെ ഉത്തരവാദിത്തം ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും സർക്കാർ അവസാനിപ്പിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. 

ഇന്നലെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ചെന്നിത്തല വിശദീകരണകുറിപ്പ് ഇറക്കിയെങ്കിവും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിരുന്നില്ല. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ വനിതാപ്രവർത്തകർ മാർച്ച് നടത്തി.
 

click me!