
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്ലറെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ആണ് പിണറായി ഇരിക്കുന്നത്. സിപിഐയും സിപിഎമ്മും വിമര്‍ശിക്കുമ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഏഴ് പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.
കോൺഗ്രസ് ഒരു കാലത്തും മാവോയിസ്റ്റുകളെ പിന്തുണച്ചിട്ടില്ല. തീവ്രവാദം തടയാൻ ഉള്ള നിയമങ്ങൾ എല്ലാം രാജ്യസുരക്ഷക്കു വേണ്ടിയുള്ളതാണ്. അതിനെ ദുരുപയോഗം ചെയ്യുന്നതിൽ ആണ് കോണ്‍ഗ്രസിന് എതിർപ്പ്. ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തിയത് ഇതാദ്യമായാണ്. റിട്ട ജസ്റ്റിസ് പി എസ് ഗോപിനാഥൻ അധ്യക്ഷനായ കമ്മിറ്റിക്കു യുഎപിഎ പുനഃ പരിശോധിക്കാൻ അധികാരം ഇല്ല. പ്രതികൾക്കെതിരെ വിചാരണ വേണോ എന്ന് തീരുമാനിക്കാന്‍ മാത്രമേ ആ കമ്മിറ്റിക്ക് അധികാരമുള്ളു. യുഎപിഎ നിലനിൽക്കും എന്നാണ് ഐജി പറഞ്ഞത്. സിപിഎമ്മിന്‍റെ ഉന്നതനേതാക്കള്‍ വരെ പൊലീസിനെ കുറ്റപ്പെടുത്തി. പൊലീസിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ താനോ അല്ല ആഭ്യന്തര മന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി മാവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതാണെന്ന് സിപിഐ തന്നെ പറയുന്നു. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം. കേരത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് എതിരെ ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കുന്നത്. പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് അലന്‍റെ വീട്ടില്‍ പോയ തോമസ് ഐസക് പറയട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam