ധനതത്വ ശാസ്ത്രത്തില്‍ ബിരുദമുള്ള എന്നെ തോമസ് ഐസക്ക് പഠിപ്പിക്കാൻ വരണ്ട: ചെന്നിത്തല

By Web TeamFirst Published Apr 13, 2019, 1:05 PM IST
Highlights

പ്രശ്നങ്ങൾ ജനങ്ങളോട് വ്യക്തമാക്കേണ്ട ധനമന്ത്രി എന്നെ രാജ്യ ദ്രോഹിയെന്നും വികസന വിരോധി എന്നും പറഞ്ഞ് ആക്ഷേപിക്കുകയാണ്. ഏറ്റവും കൂടുതൽ കടം വാങ്ങിയ ധനമന്ത്രിയാണ് ഐസക്ക്'  ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: മസാല ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമാക്കി പ്രതിപക്ഷം. ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമർശനം നടത്തി. ധനതത്വ ശാസ്ത്രത്തില്‍ ബിരുദമുള്ള തന്നെ ധനമന്ത്രി പഠിപ്പിക്കാൻ വരണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാവരും വിവരം ഉള്ളവരാണെന്നും കേരളം കണ്ട ഏറ്റവും ഭാവനാ ശൂന്യനായ ധനമന്ത്രിയാണ് തോമസ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.

'മസാല ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു ആവശ്യത്തോടും സർക്കാർ പ്രതികരിക്കാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഒളിച്ചു കളി നടത്തുകയും വസ്തുതകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന നടപടി തെറ്റാണ്. പ്രശ്നങ്ങൾ ജനങ്ങളോട് വ്യക്തമാക്കേണ്ട ധനമന്ത്രി എന്നെ രാജ്യ ദ്രോഹിയെന്നും വികസന വിരോധി എന്നും പറഞ്ഞ് ആക്ഷേപിക്കുകയാണ്. ഏറ്റവും കൂടുതൽ കടം വാങ്ങിയ ധനമന്ത്രിയാണ് ഐസക്ക്' രമേശ് ചെന്നിത്തല പറഞ്ഞു.

ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രിയെ പോലും തെറ്റി ധരിപ്പിച്ചാണ് ഇടപാട് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. കോടികളുടെ ബാധ്യത സർക്കാരിന് മേൽ വരുമ്പോൾ അത് ജനങ്ങളും മാധ്യമങ്ങളും അറിയണം എന്ന് പറയുന്നതിൽ എന്ത് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് അടക്കം പറഞ്ഞത്. താൻ ഇതിനെ എതിർത്തതിന് ശേഷം അദ്ദേഹം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഒറ്റക്കേൾവിയിൽ ചിരിച്ചു തള്ളിക്കളയാനുള്ള വിലപോലുമില്ലാത്തവിധം അപ്രസക്തമായ പദവിയായി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തെ രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ നിരന്തരം വിഡ്ഢിത്തരങ്ങൾ പറഞ്ഞാലേ വഴിയുള്ളൂ എന്ന പരിതാപകരമായ അവസ്ഥയിലാണദ്ദേഹം. എനിക്കദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളുവെന്നും ധനമന്ത്രി തന്‍റെ എഫ്ബി പോസ്റ്റില്‍ കുറിച്ചിരുന്നു.

click me!