സമരത്തിലുള്ള സിപിഒ ഉദ്യോഗാർത്ഥികളെ തഴഞ്ഞു, റാങ്ക് പട്ടിക പുനരുജ്ജീവിപ്പിക്കില്ല

By Web TeamFirst Published Feb 24, 2021, 6:15 PM IST
Highlights

ഉദ്യോഗാർത്ഥികളെല്ലാം ഇന്ന് ഉറ്റുനോക്കിയത് ക്യാബിനറ്റ് യോഗതീരുമാനങ്ങൾക്കാണ്. പക്ഷേ, തീരുമാനങ്ങൾ വന്നപ്പോൾ സന്തോഷം കായികതാരങ്ങൾക്ക് മാത്രം. ആദ്യമായി സമരം തുടങ്ങിയ കായികതാരങ്ങൾക്ക് നാൽപത്തിയഞ്ചാം ദിനമാണ് സന്തോഷവാർത്ത എത്തിയത്.

തിരുവനന്തപുരം: നാനൂറ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് - സിപിഒ ഉദ്യോഗാർത്ഥികളെ തഴഞ്ഞ് സർക്കാർ. സിപിഒ പട്ടിക പുനരുജ്ജീവിപ്പി‍ക്കില്ലെന്ന് പിഎസ്‍സി വ്യക്തമാക്കി. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക് ജോലി നൽകിയതോടെ അവരുടെ സമരം പിൻവലിച്ചു.

ഉദ്യോഗാർത്ഥികളെല്ലാം ഇന്ന് ഉറ്റുനോക്കിയത് ക്യാബിനറ്റ് യോഗതീരുമാനങ്ങൾക്കാണ്. പക്ഷേ, തീരുമാനങ്ങൾ വന്നപ്പോൾ സന്തോഷം കായികതാരങ്ങൾക്ക് മാത്രം. ആദ്യമായി സമരം തുടങ്ങിയ കായികതാരങ്ങൾക്ക് നാൽപത്തിയഞ്ചാം ദിനമാണ് സന്തോഷവാർത്ത എത്തിയത്. യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർ ന്യൂമറി തസ്തികയിലാണ് നിയമനം.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചതായി തീരുമാനം വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റ് സമരവേദിയിൽ ഒരു വശത്ത് ആഹ്ലാദാരവം. മറുവശത്ത് നിരാശ. 

സർക്കാർ തലയോഗത്തിന് ശേഷവും എൽജിഎസ് - സിപിഒ ഉദ്യോഗാർത്ഥികളെ സർക്കാർ തഴഞ്ഞു. കായികതാരങ്ങൾ മധുരവിതരണം നടത്തി ആഹ്ലാദം പങ്കിട്ടപ്പോൾ സർക്കാർ അവഗണനയിൽ നിരത്തിലൂടെ ഇഴഞ്ഞ സിപിഒ സമരം സങ്കടക്കാഴ്ചയായി.

കെഎപി ആറാം ബറ്റാലിയൻ രൂപീകരിക്കാൻ തീരുമാനിക്കുമ്പോഴും റദ്ദായ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പ്രതീക്ഷയില്ല.കാലാവധി നീട്ടണമെന്ന ആവശ്യം പിഎസ്‍സിയും തള്ളുമ്പോൾ ഇനിയൊരു കച്ചിത്തുരുമ്പില്ല അവർക്ക്. 

എന്നാലിതിനിടയിലും, പാർട്ടിക്കാരുടെയും സ്വന്തക്കാരുടെയും നിയമനങ്ങളിൽ വിമർശനങ്ങൾ ഉയരുമ്പോഴും സർക്കാർ പിന്നോട്ടില്ല. അന്തരിച്ച കോങ്ങാട് എംഎൽഎ കെ. വി. വിജയദാസിന്‍റെ മക്കളിലൊരാൾക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. ചെങ്ങന്നൂർ എംഎൽഎയായിരിക്കെ അന്തരിച്ച രാമചന്ദ്രൻ നായരുടെ മകന് ഉന്നത തസ്തികയിൽ ജോലി നൽകിയതിൽ ഉയർന്ന ആക്ഷേപങ്ങൾ നിലനിൽക്കെയാണ് വീണ്ടും ആശ്രിതനിയമനം. 

click me!