
തിരുവനന്തപുരം: സര്‍ക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട സമകാലീന രാഷ്ട്രീയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കടുത്ത പരിഹാസവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മിത്തും സത്യവും ചേര്‍ത്ത് വച്ച് കൊണ്ടാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗണപതിയും കൃഷ്ണനും അയ്യപ്പനുമെല്ലാം മിത്താണെന്ന് പറയുന്നു. എന്നാല്‍, സിഎംആർഎല്‍, ലാവ്‍ലിൻ, ബിരിയാണി ചെമ്പ്, സ്പ്രിംഗ്ളര്‍, കെ പദ്ധതികള്‍, വിവേക്, ഫാരിസ്, റിയാസ് തുടങ്ങിയതെല്ലാം സത്യമാണ് എന്നാണ് പരിഹാസം കലർത്തി സ്വപ്ന കുറിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകർക്കാനാണ് മാധ്യമശ്രമമെന്നായിരുന്നു സിപിഎം വാദം.
പുതുപ്പള്ളിച്ചൂട് ഉയരുന്നതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മാസപ്പടി വിവാദം ഉയര്‍ന്നു വന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുറത്തുവന്ന മാസപ്പടി വിവരങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് പ്രതിപക്ഷം ഊന്നിപ്പറയുന്നു. വീണ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ മുമ്പ് ആരോപണങ്ങൾ ഉയർന്നപ്പോൾ ക്ഷുഭിതനായാണ് മുഖ്യമന്ത്രി നിയമസഭയിൽ നേരിട്ടത്. ആദായനികുതി വകുപ്പിന്‍റെ പരാതി പരിഹാര ബോർഡിന്‍റെ കണ്ടെത്തൽ ആരോപണങ്ങൾക്കപ്പുറത്ത് വളരെ പ്രാധാന്യത്തോടെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുകയാണ് പ്രതിപക്ഷം.
വീണയുടെ മെൻറർ ആണ് പിഡബ്ള്യുസി ഡയറക്ടർ ജെയ്ക് ബാലകുമാർ എന്ന് നേരത്തെ സഭയിൽ പരാമർശിച്ച മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിൽ ഏറ്റുമുട്ടൽ തന്നെ നടന്നിരുന്നു. എക്സാലോജികിൻ്റെ ബാക് ഫയലുകൾ അടക്കം പുറത്തുവിട്ടായിരുന്നു മാത്യുവിൻ്റെ അന്നത്തെ പോര്. മെൻ്ററിനപ്പുറം മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി എന്നാണ് പുതിയ വിവരം എന്നിരിക്കെ വിവാദം ഇനിയും കത്തിപ്പടരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം