ഇടുക്കിയിലും കാസര്‍കോട്ടും റെഡ് അലര്‍ട്ട്: ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ

By Web TeamFirst Published Jul 21, 2019, 10:02 AM IST
Highlights

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് സംസ്ഥാനത്താകെ ജാഗ്രത തുടരുകയാണ്. 

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാന വ്യാപകമായി പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം.  കാസര്‍കോട് ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 20 സെന്‍റീമീറ്ററിലധികം മഴപെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.  കോഴിക്കോട് കണ്ണൂര്‍ കോട്ടയം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്,  മധുര്‍ മേഖലയിൽ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.  കട്‍ല, കാ‌ഞ്ഞങ്ങാട് നീലേശ്വരം,ചെറുവത്തൂര്‍ മേഖലയിലെല്ലാം കനത്ത മഴ തുടുകയാണ്. ഈ മേഖലകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. കാഞ്ഞങ്ങാട്ടും കിനാലൂരിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നു. കനത്ത മഴയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും കാസര്‍കോട്ടുനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട്ട് ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിന്‍റെ ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുൾപ്പെട്ടൽ മണ്ണിടിച്ചിൽ സാധ്യതകളുള്ള മേഖലയിലെല്ലാം റവന്യു വകുപ്പിന്‍റെ ജാഗ്രത തുടരുകയാണ്.  കോഴിക്കോട്ട് കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. 

ഇടുക്കി ജില്ലയിലും മഴ ശക്തിപ്പെടുകയാണ്. മലയോരങ്ങളിലും ഉൾക്കാടുകളിലും കനത്ത മഴപെയ്യുന്നതായാണ് വിവരം. അതിതീവ്ര മഴ മുന്നറിയിപ്പ് അത്ര പ്രകടം അല്ലെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ അതീവ ജാഗ്രത ജില്ലയിൽ ഉടനീളം തുടരുകയാണ്.  ഇടുക്കി അണക്കേട്ടിലേക്കുള്ള നീരൊഴുക്കും കാര്യമായി കൂടിയിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയിലേക്ക് എത്താൻ ഇനിയും ഏറെ കാത്തിരിക്കണമെങ്കിലും നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യം കെഎസ്ഇബിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 

കല്ലാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ആശങ്കപ്പെടുത്തുന്ന വിധം ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിൽ ഇന്ന് തുറക്കേണ്ടെന്ന നിലപാടിലേക്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെടരിയാറിൽ 113 അടി വെള്ളം മാത്രമെ ഇപ്പോഴുള്ളു.

പെരിങ്ങൽകുത്ത് ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. കെഎസ്ഇബിയും ജലവിഭവ വകുപ്പും നിയന്ത്രിക്കുന്ന അണക്കെട്ടുകളിൽ മിക്കവയും സംഭരണ ശേഷിയിലേക്ക് അടുക്കുന്നതെ ഉള്ളു. ചാലക്കുടി പുഴയിൽ രണ്ട് അടിയിലേറെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് ഉണ്ട്. 

മഴയ്ക്ക് ഒപ്പം കാറ്റും ശക്തിപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയിൽ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്  മാറ്റിപ്പാർപ്പിച്ചു . വലിയതുറയിൽ നിരവധി വീടുകൾ കടലെടുത്തു. ശംഖുമുഖം ബീച്ചിലേക്ക് ഒരാഴ്ചത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

 

 

click me!